വിശാഖപട്ടണം: ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവിയുടെയും പ്രമുഖരായ രണ്ട് താരങ്ങൾ പരിക്കുമൂലം മാറിനിൽക്കുന്നതിന്റെയും ആഘാതത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്. വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരം ആതിഥേയരെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. അഞ്ച് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിയും കൈവിട്ടാൽ തിരിച്ചുവരവ് പ്രയാസമാകും. തുടർതോൽവികൾ രോഹിത് ശർമയിലും സംഘത്തിലും സമ്മർദമേറ്റുകയും ചെയ്യും.
ഹൈദരാബാദിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജദേജയും ബാറ്റർ കെ.എൽ. രാഹുലും വിശാഖപട്ടണത്ത് കളിക്കില്ല. ആദ്യ കളിയിൽ നിർണായക സംഭാവനകൾ നൽകിയവരാണ് ഇരുവരും. ബാറ്റിങ്ങിലും ബൗളിങ്ങിലും ജദേജയുടെ അഭാവം ബാധിക്കും.
മധ്യനിരയിലെ നട്ടെല്ലായ രാഹുൽ പുറത്തിരിക്കുന്നത് തിരിച്ചടിയാണ്. രാഹുലിന് പകരമായി പുതുമുഖം സർഫറാസ് ഖാനോ രജത് പാട്ടീദാറോ കളിച്ചേക്കും. മുൻനിര ബാറ്റർ ശുഭ്മൻ ഗില്ലിന്റെ ഫോമില്ലായ്മ തലവേദനായാണെങ്കിലും പുറത്തിരുത്താൻ സാധ്യത കുറവാണ്. സ്പിൻ അനുകൂല പിച്ചാണ് വിശാഖപട്ടണത്തേതുമെന്നാണ് വിലയിരുത്തൽ. ജദേജയില്ലാത്തത് സ്പിന്നർ കുൽദീപ് യാദവിനോ സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനോ അവസരമൊരുക്കും.
Read also: ഏഷ്യൻ കപ്പ്; ഇന്നുമുതൽ പോരാട്ടം അവസാന എട്ടിലേക്ക്
തലേന്ന് തന്നെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിട്ടുണ്ട് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സിൽ ബാസ്ബാൾ ശൈലിയിൽ ആഞ്ഞടിക്കുന്ന ഇംഗ്ലണ്ടിന് ബാറ്റിങ്ങിലെ പ്രധാന ആയുധം ഒല്ലി പോപ്പാണ്. പരിക്കേറ്റ സ്പിന്നർ ജാക്ക് ലീച്ചിന് പകരം ശുഐബ് ബഷീറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. ഒന്നാം ടെസ്റ്റിൽ നിറംമങ്ങിയ പേസർ മാർക് വുഡ് ബെഞ്ചിലിരിക്കും. അങ്ങനെയെങ്കിൽ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ അവസാന ഇലവനിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ടോം ഹാർട്ട്ലിയുടെ നേതൃത്വത്തിൽതന്നെയാകും സ്പിൻ ആക്രമണം.
ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രജത് പാട്ടീദാർ/സർഫറാസ് ഖാൻ, കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്/ വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രാളി, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.
















