നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. കാലങ്ങളായി ആര്യാടൻ മുഹമ്മദെന്ന അതികായൻ കൈയ്യടക്കി വെച്ച കോട്ട കാലന്തരങ്ങൾക്കിപ്പുറം ഇടതു മുന്നണിയിലെ വിള്ളലിലൂടെ കൈയ്യടക്കാൻ ലഭിച്ച ഭാഗ്യാവസരമായിട്ടാണ് നേതൃത്വം ഇതിനെ കാണുന്നത്.
അതുകൊണ്ട് തന്നെ ദേശീയ നേതൃത്വത്തിന്റെ ഇടപടെലിലൂടെ ചിട്ടയായ പ്രവർത്തനങ്ങളാണ് മുന്നണി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ നിരീക്ഷക സംഘങ്ങളെയും കോൺഗ്രസ് ദേശീയ നേതൃത്വം ഏർപ്പെടുത്തിയിട്ടഉണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം ഉറപ്പാക്കണമെന്ന കർശന നിർദ്ദേശം സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമായ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്താനുള്ള എഐസിസി തീരുമാനത്തിൻ്റെ ഭാഗമായി കൂടിയാണ് നിരീക്ഷക സംഘത്തിൻ്റെ നിയമനം. നിലമ്പൂരിൽ തിരഞ്ഞെടുപ്പു കമ്മിറ്റിയും പാർട്ടിയും എടുക്കുന്ന തീരുമാനങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നതിലുള്ള വീഴ്ച്ച, പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തുന്ന നേതാക്കളുടെ പ്രവർത്തനങ്ങൾ എന്നിവയടക്കം കാര്യങ്ങളാവും പ്രധാനമായി നിരീക്ഷിക്കുക. പുതിയ കെപിസിസി അധ്യക്ഷനെ നിയമിച്ച സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം ഇനി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല എന്ന തീരുമാനത്തിലുമാണ് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന മുതിർന്ന നേതാക്കളെയും അവരുടെ അടുത്ത അനുയായികളെയും നിരീക്ഷിക്കുന്നുണ്ട്.
അൻവർ വിഷയത്തിൽ പാർട്ടിയിലും യുഡിഎഫിലും അപസ്വരങ്ങൾ ഉയരുന്നതിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന പരാതി പാർട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരം കുത്തിത്തിരപ്പ് ഉണ്ടാക്കുന്ന നേതാക്കൾ നിരീക്ഷണത്തിലാണ്. പതിവുപോലെ പാർട്ടി നേതാക്കളെ ഉപയോഗിച്ചല്ല, രാജ്യത്തെ അറിയപ്പെടുന്ന സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് നിരീക്ഷണം കടുപ്പിച്ചിരിക്കുന്നത്.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ മുൻ എംഎൽഎ പിവി അൻവർ യുഡിഎഫിൽ ചേക്കേറാൻ ശ്രമിച്ചതിൻ്റെ ഭാഗമായി അദ്ദേഹത്തിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന ധാരണ മുന്നണി യോഗത്തിൽ രൂപപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയ ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യമായി പ്രതികരിച്ച അൻവർ മാപ്പ് പറഞ്ഞ് സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ മാത്രം മുന്നണിയിൽ അംഗത്വം നൽകിയാൽ മതിയെന്ന് പിന്നീട് യുഡിഎഫ് തീരുമാനിക്കുകയും ചെയ്തു. ഇതിന് ശേഷവും അൻവറിനെ പിന്തുണച്ച് പാർട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന മുതിർന്ന നേതാക്കളുടെയും ചില കെപിസി സി ഭാരവാഹികളുടെയും നിലപാടിൽ കടുത്ത അതൃപ്തിയാണ് എഐസിസിക്ക് ഉള്ളത്. ഇതുകൂടി കണക്കിലെടുത്താണ് വളരെ പെട്ടെന്ന് പാർട്ടി കേന്ദ്രനേതൃത്വം നിരീക്ഷക സംഘത്തിന് രൂപം നൽകി മണ്ഡലത്തിൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.
കോൺഗ്രസിനും യുഡിഎഫിനും വിജയിക്കാനാവുന്ന അന്തരീക്ഷമാണ് മണ്ഡലത്തിൽ ഉള്ളതെന്നാണ് എഐസിസി ചുമതലപ്പെടുത്തിയ സർവ്വേ ടീം റിപ്പോർട്ട് തുടക്കത്തിൽ നൽകിയിട്ടുള്ളത്. അതിന് വിഘാതമാവുന്ന തരത്തിലുള്ള പ്രവർത്തനം പാർട്ടിയിലെ ഏത് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായാലും അത് തെളിവു സഹിതം കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാണ് നിരീക്ഷക സംഘത്തോട് പാർട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. അൻവർ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന മട്ടിലുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളിൽ താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് അമർഷമുണ്ട്. പാർട്ടിയിൽ ഐക്യമില്ല എന്ന സന്ദേശം നേതാക്കൾ തന്നെ ജനങ്ങൾക്ക് നൽകുന്നുവെന്നും ഇത് അവസാനിപ്പിച്ച് ഇനിയെങ്കിലും തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുമാണ് അവരടക്കം ഉയർത്തുന്ന ആവശ്യം.
content highlight: Nilambur by election Congress