വളരുംതേറും പിളരുന്ന പാർട്ടി കേരളാ കോൺഗ്രസാണെന്നാണ് പൊതുവെ പറയുന്നതെങ്കിലും അതിൽ നിന്നൊട്ടും വിഭിന്നമല്ല കോൺഗ്രസിന്റ അവസ്ഥയും. അധികാര വടംവലിയുടെ ഭാഗമായി ഗ്രൂപ്പ് തിരിഞ്ഞ് വ്യക്തിപരമായ പോരാട്ടങ്ങൾ നടത്തിയ ശക്തരായ നേതാക്കൾ എ,ഐ,കെ എന്നൊക്കെ വിഭാഗങ്ങളായി മാറിയത് ഇന്നും ചരിത്രമാണ്.
ഒരു കാലത്ത് കോൺഗ്രസ് ഓഫീസുകളിൽ വെക്കുന്ന ബോർഡിന് പുറകിൽ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് എന്നൊക്കെ ചേർക്കുന്ന കാലമുണ്ടായിരുന്നു. ഇത്തരം ചേരിതിരിവുകൾ പ്രബലമായിരുന്ന കാലത്ത് ഇതിൽ നിന്നെല്ലാം മാറി സഞ്ചരിച്ചിരുന്ന വ്യക്തിത്വമാണ് അന്തരിച്ച തെന്നല ബാലകൃഷ്ണപ്പിള്ള. അധികാരങ്ങളുടെ സുഖശീതളച്ഛായയിൽ നിന്നും എക്കാലവും മാറിനിന്ന അദ്ദേഹം ജീവിതത്തിൽ ഉപേക്ഷിച്ചതെല്ലാം പ്രസ്ഥാനത്തിനു വേണ്ടി മാത്രമാണ്. പാർട്ടി പറഞ്ഞാൽ എന്തു ചെയ്യുമെന്ന് മുൻ എംപി ഇന്നസെന്റിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുമെന്നായിരുന്നു. ഇതായിരുന്നു കോൺഗ്രസിലെ സമുന്നത നേതാവായ തെന്നലയുടെയും രാഷ്ട്രീയ ലൈൻ. സംസ്ഥാന കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ പ്രശ്‌നപരിഹാരകനായി രംഗത്തു വന്നിരുന്നതും തെന്നലയാണ്.
കോണ്‍ഗ്രസില്‍കരുണാകരന്‍- ആന്റണി പോര് പാരമ്യത്തില്‍ നിന്ന കാലത്തും പ്രശ്നപരിഹാരകനായി മാറിയതും തെന്നലയാണ്. പാര്‍ട്ടിയാണ് വലുത് എന്നതായിരുന്നു തെന്നലയുടെ ലൈന്‍. അഴിമതിയുടെ കറ പുരളാതെ, എക്കാലത്തും ഗ്രൂപ്പുകള്‍ക്കതീതനായി പ്രവര്‍ത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, പാര്‍ട്ടിക്കായി തന്റെ സ്വത്തുക്കള്‍ ത്യജിച്ച നേതാവു കൂടിയാണ്. വിഭാഗീയത കൊടുംമ്പിരി കൊണ്ട കാലത്ത് രണ്ടു തവണയാണ് തെന്നല ബാലകൃഷ്ണപിള്ള കെപിസിസിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.
ആദ്യം 1998 ല്‍ വയലാര്‍ രവി പിന്‍ഗാമിയായി പാര്‍ട്ടി അധ്യക്ഷനായി. തുടര്‍ന്ന് 2001 ല്‍ തെന്നലയുടെ നേതൃത്വത്തില്‍ യുഡിഎഫ് 100 സീറ്റുമായി തകര്‍പ്പന്‍ വിജയം നേടി അധികാരത്തിലെത്തി. എന്നാല്‍ കരുണാകരനുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. കേരളത്തില്‍ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ച ഗുലാം നബി ആസാദ്, മോത്തിലാല്‍ വോറ എന്നിവരാണ് ഹൈക്കമാന്‍ഡ് തീരുമാനം തെന്നലയെ അറിയിച്ചത്. വലിയ വിജയം നേടിയ സാഹചര്യത്തില്‍ പാര്‍ട്ടി നേതാവിനെ എങ്ങനെ മാറ്റുമെന്നായിരുന്നു ഗുലാം നബിയുടെ ആശങ്ക. മോത്തിലാല്‍ വോറ ഹൈക്കമാന്‍ഡ് നിര്‍ദേശം അറിയിച്ചപ്പോള്‍, ‘എപ്പോള്‍ രാജിവെക്കണം’ എന്നായിരുന്നു തെന്നല ചോദിച്ചത്. ഉടന്‍ തന്നെ കെപിസിസി ഓഫീസിലെ സെക്രട്ടറിയുടെ കൈവശം രാജിക്കത്ത് എഴുതിക്കൊടുത്ത് തെന്നല പടിയിറങ്ങുകയായിരുന്നു.
2004 ല്‍ പി പി തങ്കച്ചന്‍ കെപിസിസി പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോഴാണ് രണ്ടാമതും തെന്നല ബാലകൃഷ്ണ പിള്ള സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുന്നത്. പിന്നീട് രമേശ് ചെന്നിത്തലയാണ് തെന്നലയുടെ പിന്‍ഗാമിയായി കെപിസിസി അധ്യക്ഷസ്ഥാനത്തെത്തുന്നത്. രണ്ടു തവണ എംഎല്‍എയായിരുന്ന തെന്നല, മൂന്നുതവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. താഴേത്തട്ടില്‍ നിന്നും വളര്‍ന്നു വന്ന നേതാവാണ് തെന്നല ബാലകൃഷ്ണപിള്ള.
content highlight: Thennala Balakrishnapilla congress