പാക്കിസ്ഥാന്റെ പൊതുകടം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി 2024-25-ലെ പാക്കിസ്ഥാന്‍ സാമ്പത്തിക സര്‍വേ. സർവെ പ്രകാരം പാക്കിസ്ഥാന്റെ പൊതുകടം 76 ട്രില്യണ്‍ പാക്കിസ്ഥാന്‍ രൂപയിലെത്തിയിരിക്കുകയാണ്. ഏതാണ്ട് 23.10 ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് ഇത്. .
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന്‍ പിടിച്ചുനില്‍ക്കാന്‍ വായ്പകളെയാണ് ആശ്രയിക്കുന്നത്. വിലക്കയറ്റം, രൂപയുടെ മൂല്യശോഷണം, സ്ഥിരതയില്ലാത്ത സാമ്പത്തിക ഉത്പാദനം തുടങ്ങി പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്.
2020-21 കാലയളവിലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്റെ പൊതുകടം 39,860 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപയായിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ട് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് വര്‍ഷം മുമ്പ് 2014-15-ല്‍ പാക്കിസ്ഥാന്റെ പൊതുകടം 17,380 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപയായിരുന്നു. ഇപ്പോള്‍ ഇത് 76,007 ബില്യണ്‍ പാക്കിസ്ഥാന്‍ രൂപയാണ്. അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്.
ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ പൊതുകടത്തിന്റെ കണക്കുകള്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഒരു മുന്നറിയിപ്പാണ്. നിലവിലുള്ള മൊത്തം പൊതുകടത്തില്‍ 51,518 ബില്യണ്‍ രൂപ ആഭ്യന്തര കടവും 24,489 ബില്യണ്‍ രൂപ വിദേശ കടവുമാണ്.കടബാധ്യത മോശം രീതിയില്‍ കൈകാര്യം ചെയ്യുന്നത് പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി വഷളാക്കുമെന്നും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശഭാരം വര്‍ദ്ധിക്കുന്നതടക്കമുള്ള സാഹചര്യത്തിലേക്ക് ഇത് രാജ്യത്തെ തള്ളിവിടുമെന്നും ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരതയെയും സുരക്ഷയെയും ഇത് ദുര്‍ബലപ്പെടുത്തുമെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.