തിരുവനന്തപുരം: ആർഎസ്എസ് പരാമർശത്തിൽ എം.വി ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ആർ എസ് എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ അതിരൂക്ഷമായ വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന സെക്രട്ടറിയുടെ പരാമർശം നിലമ്പൂർ തോൽവിയുടെ ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലാണ് നേതാക്കൾ നടത്തിയത്. എം.വി ഗോവിന്ദന്റെ പേര് പറഞ്ഞാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവിന് കാരണമായെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
അതേസമയം എഡിജിപി എം.ആർ അജിത്കുമാറിന് അനാവശ്യ പരിഗണന നൽകുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. അജിത് കുമാറിന് സർക്കാർ നൽകുന്നത് അനാവശ്യ പരിഗണനയാണെന്നും ഇദ്ദേഹത്തെ വഴിവിട്ട് സംരക്ഷിക്കുന്നത് സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. തൃശ്ശൂർ പൂരം കലക്കലും, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തത വരുത്തിയില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തത വരുത്താനായില്ലെന്നും നേതാക്കൾ പറഞ്ഞു.
















