സി.പി.എം. സ്ഥാപകനേതാവും മുൻ മുഖ്യമന്ത്രിയും ജനസമ്മതനുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാരംഭിച്ചിരിക്കുകയാണ്.ഇപ്പോൾ തിരുവനന്തപുരം പാളയത്തിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് വിലാപയാത്രയോടെ ആലപ്പുഴയിലേക്ക് തിരിച്ചത്. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ ദർബാറ്‍ ഹാളിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ദേശീയപാത വഴി വി.എസിന്റെ വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയിൽ എത്തിചേരുന്നത്.
തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലയിൽ വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ. പാളയം, പി.എം.ജി., പ്ലാമൂട്, പട്ടം,കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം,കോരാണി, ആറ്റിങ്ങൽ മൂന്നുമുക്ക്, ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്, കച്ചേരി നട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28ാം മൈൽ, കടമ്പാട്ടുകോണം
കൊല്ലം ജില്ല
വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര വൈകിട്ടോടെയാവും കൊല്ലം ജില്ലയുടെ പ്രവേശനകവാടമായ കടമ്പാട്ടുകോണത്ത് പ്രവേശിക്കുന്നത്. കൊല്ലം ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി,ഓച്ചിറ തുടങ്ങിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.
ആലപ്പുഴ ജില്ല
ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം രാത്രി ഒൻപതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും.ഓച്ചിറ, കെപിഎസി ജംഗ്ഷൻ, കായംകുളം,കരിയിലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, ഠാണപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുള, വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷൻ വഴിയാണ് ഭൗതീക ശരീരം ആലപ്പുഴയിലേക്ക് എത്തിക്കുന്നത്.
ബുധനാഴ്ച്ച രാവിലെ ഒൻപത് മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെയ്ക്കും. 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുദർശനം.
തുടർന്ന് നാലോടെ വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.പൊതുദർശനത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണവും നഗരത്തിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്ലോർ ബസാണ് വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.