വിജയവാഡ: ഗാർഹിക പീഡനം മൂലം കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ശ്രീവിദ്യ (24) എന്ന യുവതി ആണ് ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കൃഷ്ണ ജില്ലയിലെ സ്വകാര്യ കോളജിലെ അധ്യാപിക ആണ് മരിച്ച ശ്രീവിദ്യ.
സഹോദരന് അയച്ച ആത്മഹത്യ കുറിപ്പിലെ വരികളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇത്തവണ സഹോദരന് രാഖി കെട്ടാൻ തനിക്കാകില്ലെന്ന് യുവതി കുറിപ്പിൽ പറയുന്നു. ‘‘സൂക്ഷിച്ചു പോകൂ സഹോദരാ. ഇത്തവണ നിനക്ക് രാഖി കെട്ടാൻ ഞാനുണ്ടേയിക്കില്ല’’ – എന്നായിരുന്നു ആത്മഹത്യ കുറിപ്പിലെ വരികൾ. ഗ്രാമ സർവേയറായി ജോലി നോക്കുന്ന രാംബാബുവുമായി ആറ് മാസം മുൻപായിരുന്നു ശ്രീവിദ്യയുടെ വിവാഹം.
വിവാഹ കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ക്രൂരമായ ഗാർഹിക പീഡനത്തിന് താൻ ഇരയായതായി യുവതി കുറിപ്പിൽ പറയുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന രാംബാബു തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നാണ് യുവതി എഴുതിയിരുന്നത്. മറ്റൊരു സ്ത്രീയുടെ മുന്നിൽ വച്ച് ഭർത്താവ് തന്നെ പരിഹസിക്കുകയും, ‘ഒന്നിനും കൊള്ളാത്തവൾ’ എന്ന് വിളിക്കുകയും ചെയ്തെന്നും യുവതി ആത്മഹത്യ കുറിപ്പിൽ പറയുന്നു.
















