കൊച്ചി: എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാക്കൾ ആയ വി.ഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്.
ഹർജികൾ വസ്തുതാപരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിയിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. ആരോപണം തെളിയിക്കുന്നതിൽ ഹരജിക്കാർ പരാജയപ്പെട്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എഐ ക്യാമറ പദ്ധതിയിൽ 132 കോടി രൂപയോളം അഴിമതി നടന്നതായാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രസാദിയോ എന്ന കമ്പനിയെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം പദ്ധതിയിൽ 100 കോടിയുടെ അഴിമതിയുണ്ടായി എന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.
















