വീണ്ടുമൊരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. കൈത്തറി വസ്ത്രങ്ങളുടെ വിപണി ഓണക്കാലത്തിന് മുൻപേ തന്നെ സജീവമായികഴിഞ്ഞു.കസവ് സാരിയും കസവ് മുണ്ടും ഇല്ലാത്തൊരു ഓണത്തെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.പ്ലെയിൻ സാരികൾ, വീതിയുള്ള ബോർഡറുള്ള സാരികൾ, പല്ലുവിലും ബോഡിയിലും പെയിൻ്റിങ് ഉള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ടിഷ്യു സാരികൾക്കാണ് ഇപ്പോൾ പ്രിയം കൂടുതൽ. കോട്ടനൊപ്പം കസവു നൂലിഴകളും ചേർന്നതാണ് ഇതിൻ്റെ ബോഡി. പല്ലുവിലും ബോർഡറിലും എല്ലാം സ്വർണത്തിളക്കമാണ്.
എന്നാൽ ഓണം ഉണരുന്നതിന് മുമ്പേ നമ്മുക്ക് ഓണക്കോടി ഒരുക്കുകയാണ് ബലരാമപുരത്തെ നെയ്ത്കാർ.നൂറ്റാണ്ടുകളുടെ വസ്ത്ര പാരമ്പര്യത്തിൻ്റെ കഥ പറയാനുണ്ട് ബാലരാമപുരത്തിന്. കാലത്തിനനുസരിച്ച് ലോക നിലവാരത്തിലേക്ക് ഉയർന്ന നെയ്ത്തു ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ കഥ.. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരി റൂട്ടിൽ 15 കിലോമീറ്റർ അകലെയാണ് നെയ്ത്ത്തറികളുടെ താളത്തിൽ ഉറങ്ങിയുണരുന്ന ബാലരാമപുരം ഗ്രാമം.
നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം. നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭാഗമാണിത്. തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരത്തെയാണ്.
തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ബാലരാമപുരത്തിൻ്റെ വിസ്തൃതി ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവ് ആണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തിരുവിതാംകൂർ മഹാരാജാവ്, ഹിസ് ഹൈനസ് മഹാരാജ ബാലരാമ വർമ്മയുടെ ഭരണകാലത്താണ് ഈ ക്ലസ്റ്ററിലെ നെയ്ത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് നെയ്ത്തുകാരുടെ കുടുംബങ്ങളെ കൊണ്ടുവന്ന് ബാലരാമപുരത്ത് പ്രത്യേക തെരുവുകളിൽ താമസിപ്പിച്ച് ഈ നെയ്ത്തുകാര്ക്ക് ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക സാമ്പത്തിക സഹായം നൽകിയത് അദ്ദേഹത്തിൻ്റെ പരിശ്രമമാണ്.
രാജകുടുംബാംഗങ്ങൾക്ക് തുണികൾ നെയ്യുന്നതിനായി മഹാരാജാവിൻ്റെ ദളവ തമിഴ്നാട്ടിൽ നിന്ന് ഏഴ് നെയ്ത്തുകാരൻ കുടുംബങ്ങളെ ( ശാലിയാർ ) കൊണ്ടുവന്നു. ഇപ്പോൾ ഷാലിയാർ സ്ട്രീറ്റ് എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ശാലിയർ താമസമാക്കിയത്, നിലവിലെ താമസക്കാരിൽ പലരും ഈ യഥാർത്ഥ ഏഴ് കുടുംബങ്ങളുടെ പിൻഗാമികളാണ്.
19-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും ബാലരാമപുരത്ത് കൈത്തറി വ്യാവസായം പച്ചപിടിച്ച് പ്രശസ്‌തിയാര്‍ജിക്കാന്‍ ആരംഭിച്ചു. ക്രീം നിറത്തിൽ നല്ല ഗോള്‍ഡന്‍ കസവോടെ നെയ്‌തെടുക്കുന്ന കസവ് മുണ്ടും സാരികളുമെല്ലാം കേരളത്തിൻ്റെ മാത്രം അഭിമാന വസ്ത്രങ്ങളാണ്. 3000 മുതല്‍ അര ലക്ഷം രൂപയോളം വരുന്ന കസവ് സാരി വരെ ബാലരാമപുരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. സാരിയിലെ ഗോള്‍ഡന്‍ കസവിനായി ചേര്‍ക്കുന്ന സ്വര്‍ണ്ണത്തിൻ്റെയും അതുപോലെ, കസവിൻ്റെ വലുപ്പം, മറ്റ് വര്‍ക്കുകളും പണിക്കൂലിയും അനുസരിച്ചാണ് വില ഈടാക്കുന്നത്.
ഓണക്കോടിയായി അറിയപ്പെടുന്ന മഞ്ഞക്കോടി നെയ്യാനുള്ള തിരക്കിലാണ് ബാലപാമപുരം ഇപ്പോൾ. മഞ്ഞമുണ്ട്, മഞ്ഞക്കുറി എന്നൊക്കെ വിളിപ്പേരുള്ള ഇവ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പൊതുവെ ഓണക്കോടിയായി ഉപയോഗിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമാണ് മഞ്ഞനിറത്തിലുള്ള ഈ ഓണക്കോടി.ഓണക്കാലത്തെ ലക്ഷ്യമിട്ട് മാത്രമാണ് ഇവിടെ ‘മഞ്ഞ ഓണക്കോടി’യുടെ നെയ്ത്ത്.ഓണം കഴിഞ്ഞാൽ കൂടുതൽ പേരും തറി മടക്കിക്കെട്ടി അടുത്ത വർഷത്തേക്ക് സൂക്ഷിച്ചുവയ്ക്കും. കൈത്തറിവസ്ത്രങ്ങളുടെ പൊന്നാട എന്നാണ് മഞ്ഞക്കോടി അറിയപ്പെടുന്നത്. എന്തായാലും ബലരാമപുരം തയ്യാറായി ഓണക്കാലത്തിന്റെ സമൃദ്ധിയിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുന്ന കേരളത്തിനെ കോടിയുടുപ്പിക്കാൻ…
















