തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. വിജയ്‌യുടെ വസതിയിലേക്കുള്ള റോഡിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞത്. നാമക്കല്ലിൽ നിന്നു ട്രിച്ചി എയര്‍പോട്ടിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇറങ്ങി അവിടെ നിന്നു റോഡ് മാർഗമാണ് വിജയ് കരൂരിലേക്ക് എത്തിയത്.
ദുരന്തശേഷം പ്രതികരിക്കാതെ കരൂരിൽനിന്ന് മടങ്ങിയ വിജയ് പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഹൃദയം നുറുങ്ങിപ്പോയെന്നു വിജയ് സമൂഹമാധ്യമത്തിൽ പറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സങ്കടത്തിലാണു താൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം. ചികിത്സയിലുള്ളവർ വേഗത്തിൽ സുഖപ്പെടട്ടെ എന്നും വിജയ് കുറിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം സംഭവത്തിൽ പ്രതികരിച്ച ശേഷമാണു വിജയ്‌യുടെ സമൂഹമാധ്യമ പോസ്റ്റ് വന്നത്. ചെന്നൈയിൽ അദ്ദേഹം വിമാനമിറങ്ങിയ ശേഷമാണ് സമൂഹമാധ്യമക്കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 പേര്‍ കുട്ടികളുമാണ്. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഒന്നരവയസുകാരനും അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റ 111 പേര്‍ ചികിത്സയിലാണ്. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു.സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. 15 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം പൂർത്തിയാക്കി.12 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
















