പ്രസിദ്ധമായ നവരാത്രി ഉത്സവത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ എത്തിത്തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ക്ഷേത്ര പരിസരം ജനനിബിഡമായി.മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരാണ് ചൊവ്വാഴ്ച വൈകിട്ടോടെ കൂടുതലായി ക്ഷേത്രത്തിൽ എത്തുന്നത്. മഹാനവമി, വിജയദശമി ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക.
മിക്ക ഹോട്ടലുകളിലും മുറികൾ നേരത്തെ തന്നെ ബുക്കിങ് കഴിഞ്ഞു. അവശേഷിക്കുന്ന മുറികൾക്ക് ഇരട്ടിയിലധികം വാടകയാണ് ആവശ്യപ്പെടുന്നത്. സാധാരണ സമയങ്ങളിൽ 800 രൂപ മുതൽ ലഭിച്ചിരുന്ന മുറികൾക്ക് ഇപ്പോൾ ഇരട്ടി തുക നൽകേണ്ടിവരും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം പാർക്ക് ചെയ്യുന്നതിന് സമീപത്തെ സ്കൂൾ ഗ്രൗണ്ടിലടക്കം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ബൈന്ദൂർ വഴിയുള്ള ട്രെയിനുകളിൽ ചൊവ്വാഴ്ച മുതൽ തിരക്ക് വർധിച്ചിട്ടുണ്ട്. കെഎസ്ആർടിസി പതിവ് സർവീസുകൾ മാത്രമാണ് നടത്തുന്നത്. നവമി, വിജയദശമി ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല.
നവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റും കർണാടക സർക്കാരും ചേർന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാമ്പ് ചെയ്ത് സേവനം നൽകും. തിരക്ക് നിയന്ത്രിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി നൂറോളം പോലീസ് ഉദ്യോഗസ്ഥരെയും അത്രത്തോളം ഹോം ഗാർഡിനേയും അധികമായി വിന്യസിച്ചിട്ടുണ്ട്.
മൂകാംബികയിൽ എത്തുന്ന നിരവധി ഭക്തർ കുടജാദ്രിയിലേക്കും പോകുന്നുണ്ട്. ഏകദേശം നൂറ്റമ്പതോളം ജീപ്പുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ജീപ്പ് സർവീസ് സമയം.
ഉത്സവ ചടങ്ങുകൾ
മഹാനവമി (ഒക്ടോബർ 1): രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. ഉച്ചയ്ക്ക് 1.15ന് ധനുർലംഗന മുഹൂർത്തത്തിൽ പുഷ്പ രഥോത്സവം നടക്കും. ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ശ്രീകോവിലിന് ചുറ്റും എഴുന്നള്ളിക്കുന്നതാണ് ഈ ചടങ്ങ്.
വിജയദശമി (ഒക്ടോബർ 2): പുലർച്ചെ 3ന് നടതുറക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചതിരിഞ്ഞ് 12.30 വരെ എഴുത്തിനിരുത്താൻ അവസരമുണ്ട്. വൈകിട്ട് വിജയരഥോത്സവത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.
ഭക്ഷണം: ഉത്സവനാളുകളിൽ രാവിലെ മുതൽ മൂന്നു നേരവും ഭക്തർക്ക് ഭക്ഷണം നൽകും. പ്രധാന ദിവസങ്ങളായ ഒക്ടോബർ 1, 2 തീയതികളിൽ പുലർച്ചെ 3 മണിക്കാണ് നട തുറക്കുക.
















