റഷ്യയില്‍നിന്ന് കൂടുതല്‍ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. ലോകത്ത് നിലവിലുള്ളതില്‍വെച്ച് ഏറ്റവും ശക്തവും നൂതനവുമായ ഭൂതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ് 400. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് പാക് മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ എസ്400ന് സാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ 400കൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. ഡിസംബർ ആദ്യം പുടിൻ ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. ഈ സമയത്ത് എസ്400 വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും.
2018ൽ എസ്400ൻ്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായുള്ള 500 കോടി ഡോളറിൻ്റെ കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചിരുന്നു. ഇതിൽ മൂന്നെണ്ണമാണ് നിലവിൽ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. അടുത്ത വർഷത്തോടെ രണ്ടെണ്ണം കൂടി ഇന്ത്യയിലെത്തും.
ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്400. മിസൈൽ ലോഞ്ചറുകൾ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് എസ്400ൽ ഉള്ളത്. വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങി എന്തിനെയും പ്രതിരോധിക്കാനും നശിപ്പിക്കാനും എസ്400ന് കഴിയും. 400 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങൾ പോലും ട്രാക്ക് ചെയ്യാനുള്ള കഴിവ് ഇതിലെ റഡാറിനുണ്ട്.
















