Kozhikode

സ്കൂൾ മൈതാനത്ത് കുട്ടികളിലേക്കു കാർ ഓടിച്ച സംഭവം; ഡ്രൈവർ അതേ സ്കൂളിലെ വിദ്യാർത്ഥിയെന്ന് പോലീസ്

പേരാമ്പ്ര: കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ഫുട്ബോൾ പരിശീലനത്തിനിടെ കുട്ടികളിലേക്കു കാർ ഓടിച്ചുകയറ്റി നടത്തിയ സാഹസിക അഭ്യാസപ്രകടനം നടത്തിയതത് അതേ സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തെ തുടർന്ന് പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ (RC) ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചതായി ജോയിന്റ് ആർടിഒ അറിയിച്ചു.

കൂടാതെ, ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനാൽ വിദ്യാർത്ഥിക്ക് 25 വയസ്സ് വരെയെങ്കിലും ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന ശുപാർശ ഗതാഗത കമ്മീഷണർക്ക് നൽകുമെന്നും മോട്ടോർ വാഹന വകുപ്പ് (MVD) അറിയിച്ചു.

വാഹനത്തിന്റെ ആർസി ഉടമയും വിദ്യാർത്ഥിയും പേരാമ്പ്ര പോലീസ് സ്റ്റേഷനിലും ജോ. ആർടിഒ ഓഫീസിലും ഹാജരായി. വാഹന ഉടമ വിദ്യാർത്ഥിയുടെ അടുത്ത ബന്ധുവാണെന്ന് പോലീസ് അറിയിച്ചു.

മനുഷ്യജീവന് അപകടം സൃഷ്ടിക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും, വിദ്യാർത്ഥിക്ക് വാഹനം ഓടിക്കാൻ അനുവദിച്ചതിനും ആർസി ഉടമയ്‌ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ പി. ജംഷീദ് വ്യക്തമാക്കി.

സംഭവം കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നടന്നത്. സ്കൂൾ മൈതാനത്ത് ഫുട്ബോൾ പരിശീലനം നടത്തുകയായിരുന്ന കുട്ടികളിലേക്കു കാർ പലതവണ അതിവേഗത്തിൽ ഓടിച്ചുകയറ്റി, അപകടം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടികൾ ഭീതിയോടെ മൈതാനത്ത് ചിതറിയോടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.