മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ രണ്ടാം ദിവസം ശബരിമലയിൽ ദർശനത്തിനായി എത്തിയ ഭക്തരുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് സ്ഥിതി അതീവ ഗുരുതരമാക്കി. തിക്കുംതിരക്കും അപകടകരമായ രീതിയിലേക്ക് എത്തിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. ക്യൂവിൽ നിൽക്കാതെ ഭക്തർ ദർശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്പോട്ട് ബുക്കിങ്ങിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന നൽകിയാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. തിരക്ക് കാരണം ദർശനം ലഭിക്കാതെ മടങ്ങിയ ഭക്തർ പന്തളത്തെത്തി നെയ്യഭിഷേകം നടത്തി മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
രണ്ടാം ദിവസം തന്നെ ഇത്രയധികം തിരക്ക് അപ്രതീക്ഷിതമായിരുന്നെന്ന് കെ. ജയകുമാർ വ്യക്തമാക്കി. അപകടകരമായ രീതിയിലാണ് നിലവിൽ ആളുകൾ തിക്കിത്തിരക്കുന്നത്. ക്യൂവിൽ അധികസമയം നിൽക്കേണ്ടി വരുന്നതിനാലാണ് ചില ഭക്തർ ക്യൂ തെറ്റിച്ച് ചാടി വരുന്നത്. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 80-90 പേരെ കയറ്റിയാൽ മാത്രമേ ഈ തിരക്ക് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ഒഴിവാക്കാൻ സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ, ബുക്കിംഗ് ഇല്ലാത്തവർക്ക് നിയന്ത്രണം വെക്കാൻ നിയമപരമായി സാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്.
ക്യൂ കോംപ്ലക്സുകളുടെ ഉദ്ദേശ്യം പൂർണ്ണമായും നടപ്പിലായിട്ടില്ലെന്നും ഭക്തർ അവിടെ കയറുന്നില്ലെന്ന് പോലീസ് അറിയിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്സുകളിൽ ഇരുത്താൻ അനൗൺസ്മെന്റ് നടത്തേണ്ടത് അത്യാവശ്യമാണ്. “ഭക്തർക്ക് ബിസ്കറ്റ് മാത്രമല്ല, കൂടുതൽ സൗകര്യങ്ങൾ നൽകിയാൽ ആളുകൾ അവിടെ കയറി ഇരിക്കും,” അദ്ദേഹം വ്യക്തമാക്കി. ക്യൂ കോംപ്ലക്സിൽ ആളുകൾ വിശ്രമിച്ചാൽ നിലത്ത് നിന്ന് ബോധംകെട്ട് വീഴുന്നത് ഒഴിവാക്കാം. കൂടാതെ, പമ്പയിൽ ഭക്തരെ കൂടുതൽ സമയം നിർത്തുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന് കത്ത് നൽകിയിട്ടുണ്ട്. നിലയ്ക്കലിൽ ആളുകളെ കൂടുതൽ സമയം നിർത്തുന്നത് തെറ്റില്ലെന്നും അവിടെ സ്പോട്ട് ബുക്കിങ്ങിനായി 7 അധിക ബൂത്തുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരക്കിനിടയിലും ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാൻ 200 പേരെ അധികമായി നിയമിച്ചു. നാല് മണിക്കൂറിലധികം ക്യൂവിൽ നിൽക്കുന്നവർക്ക് പോലും വെള്ളം ലഭ്യമാക്കാൻ, ആളുകൾ നിൽക്കുന്നിടത്തേക്ക് വെള്ളവുമായി പോകാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ശുചിമുറികളുടെ വൃത്തി ഉറപ്പാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ അധികമായി എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ മെസ് 21-ാം തീയതിയോടെ മാത്രമേ തയ്യാറാവുകയുള്ളൂ എന്നതിനാൽ അതുവരെ അവർക്ക് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
പമ്പാ നദി മലിനമാണ് എന്ന സ്പെഷൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും കെ. ജയകുമാർ പറഞ്ഞു. പമ്പ വൃത്തിയാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ, തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസേന ഇന്ന് എത്തുമെന്നാണ് അറിയുന്നത്. എത്രയും പെട്ടെന്ന് അവരെ ബന്ധപ്പെട്ട് ശബരിമലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















