ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. അൽ ഫലാഹ് സര്‍വകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയര്‍മാന്‍ ജാവേദിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷമാണ് അൽ ഫലാഹ് സര്‍വകലാശാല വിവാദത്തില്‍പ്പെട്ടത്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് എന്‍ഐഎ വിലയിരുത്തുന്ന ഉമര്‍ നബി ജോലി ചെയ്തിരുന്നത് അൽ ഫലാഹ് സര്‍വകലാശാലയിലാണ്. ഇതിന് പുറമേ അൽ ഫലാഹ് സര്‍വകലാശാലയിലെ മൂന്ന് ഡോക്ടര്‍മാരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
അൽ ഫലാഹ് സര്‍വകലാശാലയിലെ ലാബ് ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെ എഴുപതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളും എൻഐഎ പരിശോധിച്ചിരുന്നു. എൻഐഎയ്ക്ക് പുറമേയാണ് ഇ ഡി അന്വേഷണം. അൽ ഫലാഹ് ചാരിറ്റിബിള്‍ ട്രസ്റ്റിന് കീഴില്‍ 1997ല്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് പിന്നീട് അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയാക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിന് പുറമേ എന്‍ജിനീയറിംഗ്, ബിഎഡ്, എംഡ് കോളേജുകളും ഇവര്‍ക്കുണ്ട്.
















