ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണത്തിന് ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. ഇതിൻ്റെ പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയിലുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2019-ലെ പുൽവാമ ആക്രമണത്തിലും ചെങ്കോട്ടയിലെ സംഭവത്തിലും ഉപയോഗിച്ചതിന് സമാനമായ രീതിയിൽ, സ്ഫോടക വസ്തുക്കൾ (IED) ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് സാധ്യതയെന്നാണ് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ, തെക്കൻ കശ്മീർ മേഖലയിലാണ് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പരിചയമില്ലാത്തതോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതോ ആയ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. മുൻപ് ഡൽഹി, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശിലെ അയോധ്യ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ജയ്ഷെ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിർണായക മുന്നറിയിപ്പ്.
ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കശ്മീരിലെ ചെക്ക് പോയിൻ്റുകളിലും സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും, വാഹന പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
2019 ഫെബ്രുവരി 14-ന് പുൽവാമയിൽ സൈനിക വ്യൂഹത്തിനു നേർക്ക് ജയ്ഷെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൻ്റെ ഭീതി ഇപ്പോഴും നിലനിൽക്കുന്നു. മാരുതി എക്കോ കാറിൽ ഐഇഡി ഘടിപ്പിച്ച ഭീകരൻ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. സമാനമായ ആക്രമണ രീതി ആസൂത്രണം ചെയ്യുന്നതായാണ് നിലവിലെ ഇൻ്റലിജൻസ് റിപ്പോർട്ട്.
















