കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി റോബർട്ട് വാദ്രയ്ക്കെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ കുറ്റപത്രം സമർപ്പിച്ചു. യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പുതിയ കുറ്റപത്രം.കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാദ്ര ഈ കേസിൽ ഒൻപതാം പ്രതിയാണ്. ആദ്യമായാണ് ഈ കേസിൽ വാദ്രയെ പ്രതി ചേർക്കുന്നത്. ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) വാദ്രയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡൽഹിയിലെ റോസ് അവന്യു കോടതിയിലാണ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചത്.
വാദ്രയെ കൂടാതെ സഞ്ജയ് ഭണ്ഡാരി, സുമിത് ഛദ്ദ, സഞ്ജീവ് കപുർ, അനിരുദ്ധ് വാധ്വ, സാന്റെക് ഇന്റർനാഷണൽ എഫ്ഇസഡ്സി, ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷൻസ് എഫ്ഇസഡ്സി, ഷംലാൻ ഗ്രോസ് വൺ ഐഎൻസി, ചെറുവത്തൂർ ചക്കുട്ടി തമ്പി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കുറ്റപത്രം ഡിസംബർ ആറിനു പരിഗണിക്കും.ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം രണ്ട് തവണ ചോദ്യം ചെയ്യലിനായി ഇഡി വാദ്രയെ വിളിപ്പിച്ചിരുന്നു. എന്നാൽ ആദ്യ സമൻസിൽ അസുഖമാണെന്നു അറിയിച്ചു. പിന്നീട് ഒരു പ്രാദേശിക കോടതിയുടെ അനുമതിയോടെ വിദേശ യാത്ര ചെയ്തതിനാൽ വാദ്ര ഹാജരാകേണ്ട തീയതി നീട്ടിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇഡിയുടെ നിരീക്ഷണത്തിലാണ് വാദ്ര. ഇതിൽ രണ്ടെണ്ണം ഹരിയാനയിലേയും രാജസ്ഥാനിലേയും ഭൂമിയിടപാടുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്. 2008ലെ ഹരിയാന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമിയിടപാടിലെ സാമ്പത്തിക ക്രമക്കേടുകളാണ് മറ്റൊരു കേസ്.തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് വാദ്രയ്ക്കുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തന്നെ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുകയാണെന്ന ആരോപണവും വാദ്ര ഉന്നയിച്ചിരുന്നു.
STORY HIGHLIGHT : ed-files-chargesheet-against-robert-vadra
















