വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൻ്റെ നൊമ്പരങ്ങളെ ആവണിയുടെയും ഷാരോണിൻ്റെയും സ്നേഹത്തിന് തോൽപ്പിക്കാനായില്ല, നെടുമ്പാശ്ശേരി വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ അത്യാഹിത വിഭാഗം അവർക്കുവേണ്ടി കതിർമണ്ഡപമായി. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ, നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ തന്നെ ആവണിയും ഷാരോണും വിവാഹിതരായി.
ആലപ്പുഴ കൊമ്മാടി സ്വദേശി എം. ജഗദീഷ്-ജ്യോതി ദമ്പതികളുടെ മകളും ചേർത്തല ബിഷപ്പ് മൂർ സ്‌കൂളിലെ അധ്യാപികയുമാണ് ആവണി. തുമ്പോളി സ്വദേശി മനുമോൻ-രശ്മി ദമ്പതികളുടെ മകനും ചേർത്തല കെ.വി.എം കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസി. പ്രൊഫസറുമാണ് വി.എം. ഷാരോൺ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് തുമ്പോളിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പുലർച്ചെ ഏകദേശം മൂന്നുമണിയോടെ മേക്കപ്പിനായി വധുവായ ആവണിയും കുടുംബാംഗങ്ങളായ അനന്ദു, ജയനമ എന്നിവരുമായി കുമരകത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ടവരെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആവണിയെ ഉച്ചയ്ക്ക് 12 മണിയോടെ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ ഉടൻ തന്നെ വരനായ ഷാരോണും കുടുംബവും ആശുപത്രിയിലെത്തി. നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
ഡോക്ടർമാരുമായി കൂടിയാലോചിച്ച ശേഷം, രോഗിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ 12.15-നും 12.30-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ താലികെട്ടുന്നതിന് ആശുപത്രി അധികൃതർ അത്യാഹിത വിഭാഗത്തിൽ സൗകര്യമൊരുക്കി. ഈയൊരു സാഹചര്യത്തിൽ മനുഷ്യത്വപരമായ പരിഗണന നൽകിയാണ് വിവാഹത്തിന് അവസരം നൽകിയതെന്ന് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരൻ അറിയിച്ചു. ആവണിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















