എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്ക് പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ സ്കൂൾ വിദ്യാർത്ഥികൾ ഗണഗീതം പാടിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ഇതിനിടെ ഒരു ട്രെയിനിൽ ചില മുസ്ലിം മതസ്ഥർ നിസ്കാരം നടത്തുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ സംഭവത്തിൽ ശിവൻകുട്ടി അന്വേഷണം നടത്തുമോ എന്ന തലകെട്ടോടെ കേരളത്തിൽ നടന്ന സംഭവമാണ് ഇതെന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്.
അന്വേഷണം
വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിലുള്ള ആളുകളുടെ വസ്ത്രങ്ങൾ കേരളത്തിൽ സാധാരണ കാണാറുള്ളതല്ലെന്ന് വ്യക്തമായി. ഉത്തരേന്ത്യയിലാണ് ഇത്തരം വസ്ത്രം ധരിച്ച ആളുകളെ കാണാറുള്ളത്. റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ 2022 ഒക്ടോബർ 23ന് യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ട്രെയിനിനുള്ളിൽ നിസ്കാരം നടത്തുന്ന വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു എന്ന തലകെട്ടോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ വൈറൽ ചിത്രവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭ്യമായി. ഈ വീഡിയോ പങ്കുവച്ചത് ബിജെപി നേതാവ് ദീപ്‌ലാൽ ഭാരതിയാണെന്നും ഇതിന് പിന്നാലെ ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ദി ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സത്യാഗ്രഹ എക്സ്പ്രസ് എന്ന ട്രെയിൻ ഉത്തർപ്രദേശിലെ കുശിനഗർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയപ്പോഴാണ് ഈ ദൃശ്യം ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്ന്.
ലഭ്യമായ വിവരങ്ങളിൽ നിന്നും ട്രെയിനിൽ നിസ്കരിക്കുന്ന ആളുകളുടെ ചിത്രം കേരളത്തിൽ നിന്നുള്ളതല്ലെന്നും ഉത്തർപ്രദേശിലേതാണെന്നും വ്യക്തമായി.
















