ഡൽഹിയിലെ സമയ്പുർ ബദ്‌ലിയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. ഉത്തരാഖണ്ഡിലെ പൗഡി ഗർവാൾ ജില്ല സ്വദേശിയായ നാഗറിനെയാണ് പൊലീസ് പിടികൂടിയത്. സമയ്പുറിലെ സ്റ്റീൽ ഫാക്ടറിയിൽ തൊഴിലാളിയാണ് നാഗർ. സമയ്പുറിലെ നാല് നില കെട്ടിടത്തിലാണ് പെൺകുട്ടിയും മാതാപിതാക്കളും താമസിക്കുന്നത്.
മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കുട്ടി പ്രതിയുടെ മുറിയിൽ കയറിയെന്നും തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പ്രതി ബലം പ്രയോഗിച്ച് കുട്ടിയെ കട്ടിലിനടുത്തേക്ക് കൊണ്ടുപോയി.
എതിർക്കുകയും നിലവിളിക്കുകയും ചെയ്ത പെൺകുട്ടി പ്രതിയുടെ മുടിയിൽ പിടിച്ച് വലിച്ച് അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അമ്മയാണ് പൊലീസിൽ അറിയിച്ചത്.
നവംബർ 18ന് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വന്നതായി അധികൃതർ അറിയിച്ചു. പിന്നീട് നാട്ടുകാർ ചേർന്ന് പ്രതിയെയും പെൺകുട്ടിയെയും സ്റ്റേഷനിൽ എത്തിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത സെക്‌ഷൻ 64 പ്രകാരവും പോക്സോ നിയമപ്രകാരവും പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
















