കേരളത്തിലെ മൂന്ന് വലിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത് കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, കെ.എസ്.എഫ്.ഇ. എന്നാൽ “രാമൻ ഭരിച്ചാലും രാവണൻ ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ” എന്ന ചൊല്ലുപോലെ, ഈ സ്ഥാപനങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ മാത്രം അവസ്ഥ തികച്ചും വിഭിന്നമാണ്. കെ.എസ്.ഇ.ബി വൈദ്യുതിയുടെ കുത്തകയും കെ.എസ്.എഫ്.ഇ സർക്കാരിന്റെ “ബ്ലേഡ് കമ്പനി” എന്ന ഓമനപ്പേരിലും ലാഭം മാത്രം ലക്ഷ്യമിട്ട് ബിസിനസ് ചെയ്യുമ്പോൾ, കെ.എസ്.ആർ.ടി.സി അതിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു ശുദ്ധ സേവന മേഖലയായി മാറുന്നു.
കെ.എസ്.ആർ.ടി.സിയെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വേർതിരിക്കുന്നത് അതിന്റെ നിസ്വാർത്ഥമായ സേവന മനോഭാവമാണ്. സംസ്ഥാനത്തെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കേവലം 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് യാത്രാ സൗകര്യം നൽകുന്നുണ്ട് ഈ സ്ഥാപനം. കോടിക്കണക്കിന് രൂപ പ്രതിവർഷം നഷ്ടം സഹിച്ചാണ് ഈ സൗജന്യം തുടർന്നുപോകുന്നത്. വിദ്യാർത്ഥികളെ സൗജന്യമായി കൊണ്ടുപോയി പഠിപ്പിക്കാനുള്ള ധാർമിക ഉത്തരവാദിത്തം കോർപ്പറേഷനല്ല, മറിച്ച് സർക്കാരിന്റെ പ്രഖ്യാപനമാണ് ഇതിന് പിന്നിൽ. എന്നാൽ ഈ സൗജന്യങ്ങളുടെ ഭാരം മുഴുവൻ പേറുന്നത് കോർപ്പറേഷനും അതിന്റെ ജീവനക്കാരുമാണ്.
ഈ അടുത്ത കാലം വരെ രണ്ടുവർഷത്തിലൊരിക്കൽ പുതുക്കേണ്ടിയിരുന്ന സൗജന്യ പാസുകൾ, നിലവിലെ സർക്കാർ എടുത്തുമാറ്റി മരണം വരെ ഉപയോഗിക്കാവുന്ന പാസുകളാക്കി മാറ്റിയത് സ്ഥിതി കൂടുതൽ വഷളാക്കി. അംഗപരിമിതർ, അന്ധർ, വിദ്യാർത്ഥികൾ എന്നിവർക്ക് നൽകുന്ന ഈ പാസുകൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി പരസ്യമായ രഹസ്യമാണ്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർ പോലും ഈ സൗജന്യ പാസുകൾ ഉപയോഗിക്കുന്നുണ്ടത്രേ.
മുമ്പ് ഇൻസ്പെക്ടറെ അയച്ച് യോഗ്യത ഉറപ്പാക്കിയ ശേഷമായിരുന്നു പാസ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ യാതൊരു പരിശോധനയുമില്ലാതെ പാസുകൾ നൽകുന്നു. ഈ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ തന്നെയാണ്, കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് പെൻഷൻ നൽകാതെ പുറംതിരിഞ്ഞു നിൽക്കുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ഡി.എ (ക്ഷാമബത്ത) പോലും കെ.എസ്.ആർ.ടി.സിയിൽ നൽകാൻ കഴിയുന്നില്ല എന്നതും വിരോധാഭാസമാണ്.
കെ.എസ്.ആർ.ടി.സിയുടെ സേവന നിലപാടുകൾക്ക് നേർ വിപരീതമാണ് കെ.എസ്.ഇ.ബിയുടെയും കെ.എസ്.എഫ്.ഇയുടെയും സമീപനം. തെരുവ് വിളക്കുകൾക്ക് പോലും അതാത് പഞ്ചായത്തുകൾ പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുന്ന കെ.എസ്.ഇ.ബി, ഒരു സേവന മേഖലയായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് പോലും ഈടാക്കുന്നത് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉയർന്ന നിരക്കാണ്. ഒരു ദിവസം പണമടയ്ക്കാൻ വൈകിയാൽ പോലും ഫ്യൂസ് ഊരാൻ അവർക്ക് മടിയില്ല. പഠിക്കുന്ന കുട്ടികളുടെ വീടുകൾക്ക് പോലും വൈദ്യുതിയിൽ പകുതി വിലയിളവ് നൽകാത്ത കെ.എസ്.ഇ.ബി ലാഭം മാത്രമാണ് ലക്ഷ്യമിടുന്നത്.
അതുപോലെ, കെ.എസ്.എഫ്.ഇയിൽ ഒരു ലോണോ ചിട്ടിയോ മുടങ്ങിയാൽ പലിശയും കൂട്ടുപലിശയും ചേർന്ന് മുതലിന്റെ ഇരട്ടി നൽകിയാലും തീരാത്ത ബാധ്യതയാകും. ലാഭേച്ഛയില്ലാത്ത സേവനത്തിന് പകരം ഈ പൊതുമേഖലാ സ്ഥാപനങ്ങൾ പിന്തുടരുന്നത് കടുപ്പമേറിയ ബിസിനസ് തന്ത്രങ്ങളാണ്.
ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ പഞ്ചായത്ത് തലം വരെയുള്ള ജീവനക്കാർക്ക് ശമ്പളം ഇരട്ടിയാക്കി സർക്കാർ ഖജനാവിൽ നിന്ന് നൽകുകയും, തൊഴിലില്ലാത്തവർക്ക് പെൻഷൻ അനുവദിക്കുകയും ചെയ്യുമ്പോൾ, വർഷങ്ങളോളം നാടിന് വേണ്ടി ഓടിയ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. ഓരോ ബസ്സിനും കൃത്യമായി നികുതി ഈടാക്കുകയും, വൻകിട മുതലാളിയായി ചിത്രീകരിച്ച് ഡീസലിന് വില വർദ്ധിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ഈ സമൂഹത്തിന് വേണ്ടി ചെയ്യുന്ന എണ്ണിയാൽ തീരാത്ത സേവനങ്ങളെ സൗകര്യപൂർവ്വം മറന്നുകളയുകയാണ് ജനങ്ങളും സർക്കാരും. കിട്ടുന്ന അവസരങ്ങളിൽ എല്ലാം നിസ്സാര കാര്യങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി തൊഴിലാളികളെ കരിവാരി തേക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. സർക്കാർ പ്രഖ്യാപിച്ച പെൻഷൻ മറ്റ് വകുപ്പുകളിലേത് പോലെ കെ.എസ്.ആർ.ടി.സിക്കും സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടത് അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണ്.
















