ചരിത്രപരമായ ഒരു ആത്മീയ നിമിഷത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് നിർവഹിച്ചു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെയും പ്രയത്നത്തിന്റെയും പൂർത്തീകരണമാണ് ഈ ദിവസമെന്നും, ഇന്ത്യ ഒരു സുപ്രധാന ആത്മീയ ഘട്ടം പിന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചടങ്ങ് ഓരോ രാമഭക്തന്റെയും ഉള്ളിൽ സമാനതകളില്ലാത്ത സംതൃപ്തിയും കൃതജ്ഞതയും നിറയ്ക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തിന് മുകളിൽ ഉയർത്തിയ ധർമ്മധ്വജം കേവലം ഒരു ചടങ്ങിന്റെ ചിഹ്നത്തേക്കാൾ ഉപരിയായി, ഇന്ത്യയുടെ സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനമാണ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഈ ധ്വജം ഭാരതീയ നാഗരികതയുടെ നവോത്ഥാനത്തിന്റെ പ്രതീകമാണ്. ഇതിലെ കുങ്കുമ വർണ്ണവും, സൂര്യവംശത്തിന്റെ പ്രശസ്തിയും, ‘ഓം’ എന്ന വാക്കും രാമരാജ്യത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. “ജീവൻ പോയാലും വാക്ക് മാറരുത്” എന്ന പ്രചോദനവും ലോകത്തിൽ കർമ്മത്തിനും കർത്തവ്യത്തിനുമാണ് പ്രാധാന്യം (കർമ്മപ്രധാൻ വിശ്വ രചി രാഖാ) എന്ന സന്ദേശവും ഈ ധർമ്മപതാക നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലേക്കുള്ള രാഷ്ട്രത്തിന്റെ കാഴ്ചപ്പാടും പ്രധാനമന്ത്രി പങ്കുവെച്ചു. വർത്തമാനത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ, വരും ദശകങ്ങളെയും നൂറ്റാണ്ടുകളെയും മനസ്സിൽ കണ്ട് പ്രവർത്തിക്കണം. 2047-ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ, നാം ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുകയും അടുത്ത ആയിരം വർഷത്തേക്കുള്ള ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യണം. ശ്രീരാമനിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും, ഇന്ത്യ ഒരു ചൈതന്യമുള്ള സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
















