പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സുബീൻ ഗാർഗിന്റെ മരണം വെറുമൊരു അപകടമല്ല, ആസൂത്രിതമായ കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ വെളിപ്പെടുത്തിയത് സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാഥമികാന്വേഷണത്തിൽ തന്നെ അസം പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും, കൊലപാതകത്തിന് പിന്നിലെ കാരണം പുറത്തുവരുമ്പോൾ നാട് നടുങ്ങുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
സുബീന്റെ മരണം “അനായാസവും ലളിതവുമായി നടപ്പാക്കിയ കൊലപാതകമാണ്.” മനഃപൂർവമല്ലാത്ത നരഹത്യയായിരുന്നില്ല ഇതെന്നും, കൊലപാതകമാണെന്ന് പ്രാഥമികാന്വേഷണത്തിൽ പോലീസ് ഉറപ്പിച്ചതായും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അതുകൊണ്ടാണ് മരണം സംഭവിച്ച് മൂന്ന് ദിവസത്തിനകം ഭാരതീയ ന്യായ സംഹിതയിലെ (BNS) 103-ാം വകുപ്പ് കേസിൽ കൂട്ടിച്ചേർത്തത്. പ്രതികളിലൊരാളാണ് ഗായകനെ കൊലപ്പെടുത്തിയതെന്നും പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആദ്യം, ലാസറസ് ദ്വീപിൽ നടന്ന ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീൻ മരിച്ചതെന്നായിരുന്നു പ്രചരിച്ച വിവരം. എന്നാൽ ഈ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് രംഗത്തെത്തിയിരുന്നു. ലാസറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചതാണ് മരണകാരണമെന്നും, സുബീൻ ലൈഫ് ജാക്കറ്റ് ധരിച്ചാണ് ആദ്യമായി നീന്തിയതെന്നും അവർ വ്യക്തമാക്കി. പിന്നീട് രണ്ടാമതും നീന്താൻ പോയപ്പോഴാണ് അദ്ദേഹത്തിന് അപസ്മാരം ഉണ്ടായതും സിംഗപ്പൂർ ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണം സ്ഥിരീകരിച്ചതും.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അസം സിഐഡിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെയായി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും 252 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡ്രമ്മർ ശേഖർ ജ്യോതി ഗോസ്വാമി, മാനേജർ സിദ്ധാർത്ഥ ശർമ്മ എന്നിവരുൾപ്പെടെയുള്ള സഹപ്രവർത്തകരും സുബീനൊപ്പം ഉണ്ടായിരുന്നു.
















