ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന് പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനിടെ ബിഹാറിൽ ബിജെപി എംഎൽഎയെ ബിജെപി പ്രവർത്തകർ തന്നെ ആക്രമിക്കുന്നു എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വോട്ട് മേഷണത്തിലൂടെ വിജയിച്ചുവെന്ന് ആരോപിച്ചാണ് എംഎൽഎയെ പ്രവർത്തകർ ആക്രമിച്ചതെന്നും പോസ്റ്റുകളിൽ പറയുന്നു.
“ബിഹാർ ബർണാഗയിൽ ടീവി ചർച്ചക്കിടെ ബിജെപി MLA യെ വോട്ട് ചോരിക്കതിരെ അടിച്ച് ഓടിക്കുന്നു, കള്ള വോട്ട് ചെയ്ത് വിജയിച്ച് ജനങ്ങളെ എന്തിനാണ് കമ്പിളിപ്പിക്കുന്നത് എന്ന് പറഞ്ഞാണ് ജനങ്ങൾ തല്ലുന്നത്” എന്നെഴുതിയ വീഡിയോ “ബിജെപി MLA യെ ബിജെപിയിലെ അണികൾ തന്നെ ആട്ടി ഓടിക്കുന്നു👏.. ഇതെന്നും ഇവിടെത്തെ മലം ടീവി പോലെത്തെ മാമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയില്ല💯💯😂” എന്ന തലകെട്ടോടെയാണ് പങ്കുവച്ചിരിക്കുന്നത്.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ പാറ്റ്ന പ്രസ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ 2025 നവംബർ 2ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ദർഭംഗ സംസ്‌കൃത സർവകലാശാലയിലെ ഒരു അഭിമുഖ പരിപാടിക്കിടെ നടന്ന സംഘർഷമാണ് ഇതെന്നും ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സരോഗിയുടെ അനുയായികളും ദി പ്ലൂരൽസ് പാർട്ടിയുടെ പുഷ്പം പ്രിയ ചൗധരിയും തമ്മിലാണ് സംഘർഷമുണ്ടായതെന്നും പോസ്റ്റിൽ പറയുന്നു. ബിഹാർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് നവംബർ 14നാണ്, ഇതിനും മുമ്പ് തന്നെ വീഡിയോ പ്രചാരത്തിലുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും ബിജെപി എംഎൽഎയെ പ്രവർത്തകർ ആക്രമിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ബിജെപി-പ്ലൂരൽസ് പാർട്ടി പ്രവർത്തകർ തമ്മിൽ നവംബർ 1ന് നടന്ന സംഘർഷത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.
















