കാലിക്കറ്റ് സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ സർക്കാരിന് ആശ്വാസം. സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി. കലിക്കറ്റ് സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ അനുമതി കൂടി വാങ്ങിയ ശേഷം പട്ടിക ചാൻസലർക്ക് കൈമാറാം. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ആദ്യം സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൽ നിന്ന് സർവകലാശാല പ്രതിനിധിയായ എ സാബു പിന്മാറിയിരുന്നു. എന്നാൽ അത് കാര്യമാക്കാതെ വി സി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി ഗവർണർ മുന്നോട്ടുപോകുകയാണ് ചെയ്തത്. ഇതിന് പിന്നാലെ കൺവീനറും പിന്മാറിയിരുന്നു. ഇതോടെ വിസി നിയമനം കുഴഞ്ഞ് മറിയുകയായിരുന്നു. സർക്കാരിനെ നോക്കുകുത്തിയാക്കി വിസി നിയമനവമായി ഗവർണർ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതി നിർദേശം വന്നിരിക്കുന്നത്.
സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരേയും സ്വന്തമായി നോട്ടിഫിക്കേഷൻ ഇറക്കിയതിനെതിരേയും സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നൽകിയിരുന്നു. എന്നാൽ നിയമനം ഇപ്പോൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയിരുന്നു. സംസ്ഥാനത്തെ 13 സർവകലാശാലകളിലും ഇപ്പോൾ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.
High Court orders Senate meeting to select representative for Calicut University search committe
















