തായ് പോ: ഹോങ്കോങ്ങിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 44 ആയി ഉയർന്നു. 279 ഓളം പേരെ കാണാതായി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തീപിടിത്തം ഉണ്ടായ കെട്ടിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിലായത്. അഗ്നിബാധയ്ക്ക് പിന്നാലെ തായ് പോ ജില്ലിയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകി.
52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു.
നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാങ് ഫുക് കോർട് എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്ലാറ്റുകളുള്ള റെസിഡൻഷ്യൽ കെട്ടിടമാണ്. ഹോങ്കോങ്ങിലെ തന്നെ ഏറ്റവുമധികം താമസക്കാരുള്ള കെട്ടിടങ്ങളിലൊന്നിലാണ് അഗ്നിബാധ പൊട്ടിപ്പുറപ്പെട്ടത്. 800ലേറെ അഗ്നി രക്ഷാ പ്രവർത്തകരാണ് നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. 37 വയസുള്ള അഗ്നിരക്ഷാ സേനാംഗം ആണ് തീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാത്രിയിൽ 7 കെട്ടിടങ്ങളിൽ ആയിരുന്നു നേരത്തെ തീ പ്രകടമായിരുന്നു. ഏറെ നേരത്തെ തീ നിയന്ത്രണ നടപടികളുടെ പ്രതിഫലനമായി നിലവിൽ ഇത് നാലായി കുറയ്ക്കാൻ സാധിച്ചിരുന്നു. വിവിധ ആശുപത്രികളിലായി 29 പേർ ചികിത്സയിൽ കഴിയുന്നതായാണ് അഗ്നിരക്ഷാ സേനാ അധികൃതർ വിശദമാക്കിയിട്ടുള്ളത്. അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാർക്കായി1400 വീടുകൾ സജ്ജമാക്കിയാതായാണ് ഹോങ്കോങ്ങ് ഭവന മന്ത്രി വിശദമാക്കിയത്. ഇതിൽ 280 വീടുകൾ തായ് പോയിൽ തന്നെയാണെന്നും മന്ത്രി വിശദമാക്കി.
1983ൽ നിർമ്മിതമായ ബഹുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന് ചുറ്റും മുളകൾ കൊണ്ടുള്ള വേലിയുണ്ടായിരുന്നത് തീ വളരെ എളുപ്പത്തിൽ പടരുന്നതിന് കാരണമായെന്ന് വിലയിരുത്തുന്നുണ്ട്.2021ലെ സെൻസസ് അനുസരിച്ച് ഇവിടെ 4600 താമസക്കാരും 1984 വീടുകളുമാണ് ഉള്ളത്. പോളിസ്റ്റെറീൻ ബോർഡുകൾ ജനാലകളിലൂടെയുള്ള കാഴ്ച മറച്ചുവെന്നും മുള ഉപയോഗിച്ചതാണ് അഗ്നിബാധ നിയന്ത്രണം വിട്ടുപോയതിന് പിന്നിലെന്നുമാണ് സംശയിക്കുന്നത്. തീ ഇനിയും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. പലയിടത്ത് നിന്നും വലിയ രീതിയിൽ പുക ഉയരുന്നുണ്ട്.
















