എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് പരാതിയും തെളിവുകളും കൈമാറിയിരുന്നു.
യുവതി നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് എഡിജിപിക്ക് കൈമാറിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർ നടപടികൾക്കായി കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.
ഇന്നലെ പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം റൂറൽ വനിത സെൽ ഇൻസ്പെക്ടറാണ് മൊഴിയെടുത്തത്. യുവതി ശബ്ദരേഖകളും വാട്സപ്പ് ചാറ്റുകളും ഉള്‍പ്പടെ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കുട്ടിയുണ്ടായാൽ രാഷ്ട്രീയഭാവി നശിക്കുമെന്ന് രാഹുൽ പറഞ്ഞു. എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗുളിക നൽകിയാണ് ഗർഭഛിദ്രം നടത്തിയതെന്നും രാഹുലിന്റെ സുഹൃത്ത് ഗുളികയെത്തിച്ച് നൽകിയെന്നും യുവതിയുടെ പരാതിയിലുണ്ട്. വിഡിയോ കോളിലൂടെ ഗുളിക കഴിച്ചെന്ന് ഉറപ്പിച്ചെന്നും യുവതി.
















