തിരുവനന്തപുരം: അഴിമതി ചൂണ്ടികാണിച്ചുകൊണ്ട് ഡോ.ജയതിലകിന് എതിരെ പ്രശാന്ത് ഐഎഎസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം നാലാമത്തെ അച്ചടക്ക നടപടിക്ക് മെമ്മോ ഇറക്കി. കീം പ്രവേശന പരീക്ഷയുടെ സെലക്ഷൻ ക്രൈറ്റീരിയ തിരുത്താൻ ശ്രമിച്ചത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയ വിധി ഉദ്ധരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് പുതിയ ചാര്‍ജ് മെമ്മോ കിട്ടിയത്. അതേ സമയം ഡോ.ജയതിലകിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ പലതും രേഖാമൂലം കിട്ടിയിട്ടും അവയൊന്നിലും ഒരന്വേഷണവും ഉണ്ടായിട്ടില്ല എന്ന വിരോധാഭാസം മറുവശത്ത് ഉണ്ടെന്നും ഫേസ്ബുക്കിൽ എന്‍. പ്രശാന്ത് കുറിച്ചു.
ഈ വർഷത്തെ KEAM പരീക്ഷ എങ്ങനെയാണ് നടന്നതെന്ന് ഓർമ്മയുണ്ടല്ലോ. പരീക്ഷ നടത്തിയ ശേഷം നിയമവിരുദ്ധമായി സെലക്ഷൻ ക്രൈറ്റീരിയ തിരുത്താൻ ശ്രമിച്ചത് ബഹു. ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. എല്ലാ വർഷവും ഇത്തരത്തിൽ KEAM പരീക്ഷയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നത് ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ കോളജ് ലോബിയുടെ സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം ഉയർന്ന് വന്നതും ഓർക്കുമല്ലോ. സമയോചിതമായ കോടതി ഇടപെടൽ കാരണം പല ലോബികളുടെയും കോടികളുടെ ബിസിനസ്സാണ് പൊളിഞ്ഞത്. ഈ വർഷത്തെ നിയമവിരുദ്ധമായ തീരുമാനത്തിന് പിന്നിൽ ചീഫ് സെക്രട്ടറിയുടെ മോശം ഉപദേശമാണ് എന്ന് ചില മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വിമർശനങ്ങളോട് ഡോ. ജയതിലകിനുള്ള അസഹിഷ്ണുത പ്രശസ്തമാണല്ലോ! പിന്നീട് എന്ത് സംഭവിച്ചെന്ന് നോക്കാം.
കോടതി വിധി പങ്ക് വെച്ച് ഞാനന്ന് ഒരു ചെറിയ പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ ജൂലൈ 10ന്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ബുദ്ധിമുട്ടും കോടതി വിധിയുടെ അന്തസത്തയും പ്രതിപാദിക്കുന്ന ചെറുകുറിപ്പ് – അതുവഴി ഞാൻ “അച്ചടക്കരാഹിത്യം” കാണിച്ചു എന്ന് ആരോപിക്കുന്ന ഡോ. ജയതിലക് ഒപ്പിട്ട പുത്തൻ പുതിയ ചാർജ് മെമ്മോ ഇന്ന് കൈപ്പറ്റി. ഞെട്ടണ്ട, കോടതിയുടെ ഉത്തരവ് ഉദ്ധരിക്കുന്നത് വഴി അദ്ദേഹത്തിന്റെ/സർക്കാറിന്റെ പ്രതിച്ഛായ ഇല്ലാതാക്കി പോലും!
അല്ല ഭായ്, എന്താണിവിടെ നടക്കുന്നത്? ബഹു. ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമല്ലേ ചെയ്തത്! നിയമം അനുസരിക്കാനും, നിയമപരമായ തത്വങ്ങളെയും ഭരണഘടനാ മേധാവിത്വത്തെയും പരസ്യമായി ഉയർത്തിപ്പിടിക്കാനും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുമുള്ള കടമയും അവകാശവും എനിക്കുണ്ട്. KEAM അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച ഡോ. ജയതിലകിന് കോടതി വിധിയോടും കോടതിയോടുമുള്ള സ്വാഭാവികമായ ദേഷ്യം എന്റെ മേൽ തീർക്കുകയാണെന്നാണ് തോന്നുന്നത്. Don’t shoot the messenger bro!
ഒരു ഹൈക്കോടതി വിധി വായിക്കുന്നതോ അതിൽ പറഞ്ഞത് ആവർത്തിക്കുന്നതോ കുറ്റകരമാണോ? നിയമ ലംഘനമാണോ സർക്കാർ പോളിസി? നിയമ ലംഘനത്തെ പ്രകീർത്തിക്കണം എന്നും കോടതി വിധിയെ പുച്ഛിക്കണമെന്നും എന്ത് അടിസ്ഥാനത്തിലാണ് ഡോ.ജയതിലക് ആവശ്യപ്പെടുന്നത്? ഒന്നുകിൽ ഈ ഉന്നത ഉദ്യോഗസ്ഥന് അടിസ്ഥാന ഭരണഘടനാ തത്വങ്ങളോ നാട്ടിലെ നിയമങ്ങളോ വിരമിക്കാറായിട്ടും മനസ്സിലായിട്ടില്ല, അല്ലെങ്കിൽ നമ്മുടെ കോടതികളുടെ അധികാരത്തേക്കാൾ വലുതാണ് അദ്ദേഹത്തിന്റെ “പ്രതിച്ഛായ” എന്ന് അദ്ദേഹം കരുതുന്നു. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ), 19(2) എന്നീ ഭാഗങ്ങൾ ഈ ഉദ്യോഗസ്ഥൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് പോലും വായിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ ‘ഹൈക്കോടതി വിധി ഉദ്ധരിക്കൽ’ എന്ന പേരിൽ ഒരു കുറ്റമില്ല. കോടതി വിധികൾ നിരോധിക്കപ്പെട്ട പുസ്തകമൊന്നുമല്ല. താൻ നടത്തുന്ന നിയമലംഘനത്തെ പുകഴത്തണമെന്നും കോടതി വിധിയെപ്പോലും തമസ്കരിക്കണം എന്നും അധികാരികൾ ആഗ്രഹിക്കുന്നത് ഫാസിസം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോടതി വിധിയും നിയമവും ഉദ്ധരിച്ച് ശബ്ദിക്കുന്നവരെ ശിക്ഷിക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള ബഹുമാനമില്ലായ്മ മാത്രമല്ല, ശുദ്ധമായ ധാർഷ്ട്യമാണ് വെളിവാക്കുന്നത്.
എന്റെ ഫേസ് ബുക്ക് അരിച്ച് പെറുക്കി, എന്തെങ്കിലും കാരണമുണ്ടാക്കി അച്ചടക്ക നടപടികൾ ദിവസേന ഒന്ന് വെച്ച്….. – എന്തിനാണ് എന്നറിയാമല്ലോ. എന്നെ നിയമപ്രകാരം സസ്പെൻഷനിൽ നിർത്താൻ വേറെ മാർഗമില്ലാതെ പാവം ഡോ.ജയതിലക് വെപ്രാളത്തിൽ കാട്ടിക്കൂട്ടുന്നതാണ്. ഞാൻ തിരിച്ച് ജോയിൻ ചെയ്യുന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടുന്നു. വല്ലാത്ത ടെൻഷനിലാണെന്ന് തോന്നുന്നു. അതേ സമയം ഡോ.ജയതിലകിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ പലതും രേഖാമൂലം കിട്ടിയിട്ടും അവയൊന്നിലും ഒരന്വേഷണവും ഉണ്ടായിട്ടില്ല എന്ന വിരോധാഭാസം മറുവശത്ത്.സർക്കാർ മുൻപാകെ വ്യാജ സത്യവാങ്ങ്മൂലം നല്കിയതും, സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചതും സർക്കാരിന്റെ തന്നെ രജിസ്ട്രേഷൻ/റവന്യൂ/സർവേ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഡോ. ജയതിലകിനെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കാൻ അഖിലേന്ത്യാ സർവീസ് ചട്ടം റൂൾ 7 പ്രകാരം ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിക്ക് ഞാൻ പരാതി നൽകിയത് നവംബർ 17-നാണ്. ഇന്നേക്ക് 11 ദിവസമായി. അതിൽ നടപടിയൊന്നും ഇനിയും ഉണ്ടായിട്ടില്ല. പരാതിക്കാരനായ എനിക്കെതിരെ ദിവസേന ഓരോ ഡിസിപ്ലിനറി നടപടി വെച്ച് കിട്ടുന്നുമുണ്ട്. ഡോ.ജയതിലകിന്റെ അഴിമതി ചുണ്ടിക്കാണിച്ചതിന് ശേഷം ഇത് നാലാമത്തെ അച്ചടക്ക നടപടിയാണ്. മിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ. സോറി സാറെ.
















