പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായ ദലിത് യുവാവ് ബെംഗളൂരുവിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. മദ്യത്തിന് അടിമയായിരുന്ന ദർശൻ നവംബർ 12-ന് വീടിനടുത്ത് നടന്ന ഒരു സംഘർഷവുമായി ബന്ധപ്പെട്ടാണ് വിവേക് നഗർ പോലീസിന്റെ കസ്റ്റഡിയിലായത്. കസ്റ്റഡിയിലെടുത്ത ശേഷം നടന്ന സംഭവങ്ങളാണ് യുവാവിന്റെ മരണത്തിലേക്ക് വഴിവെച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ദർശനെ വിട്ടയക്കണമെന്നും കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ആദിലക്ഷ്മി പോലീസിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ,തന്നെ കാണാൻ അനുവദിച്ചില്ല എന്നും, സ്റ്റേഷനകത്ത് വെച്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പവനും മറ്റ് രണ്ട് പോലീസുകാരും ചേർന്ന് ദർശനെ അതിക്രൂരമായി മർദ്ദിച്ചതായി ആദിലക്ഷ്മി ആരോപിക്കുന്നു. മർദ്ദനമേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന മകനെ, നവംബർ 15-ന് പോലീസ് നിർദ്ദേശപ്രകാരം ഒരു സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പുനരധിവാസ കേന്ദ്രത്തിൽ സുഖം പ്രാപിക്കുന്നതായാണ് എല്ലാ ദിവസവും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ, നവംബർ 26-ന് ശ്വാസ സംബന്ധമായ അസുഖം കാരണമാണ് ദർശൻ മരിച്ചതെന്ന ഞെട്ടിക്കുന്ന വിവരം പുനരധിവാസ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. വിവരമറിഞ്ഞ് കുടുംബം സ്ഥലത്തെത്തിയപ്പോൾ മൃതദേഹം അവിടെയുണ്ടായിരുന്നില്ല. മൃതദേഹം നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ആശുപത്രിയിലെത്തിച്ചപ്പോൾ ദർശൻ മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ നെഞ്ചിലും കാലുകളിലും ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ശരീരത്തിൽ നിരവധി പഴയ പരിക്കുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
ഉയർന്ന ജാതിക്കാരായ പോലീസുകാരുടെ കസ്റ്റഡിയിലെ അതിക്രമവും പുനരധിവാസ കേന്ദ്രത്തിന്റെ അനാസ്ഥയുമാണ് പട്ടികജാതിക്കാരനായ തന്റെ മകന്റെ മരണത്തിന് കാരണമെന്ന് അമ്മ ആദിലക്ഷ്മി ആരോപിക്കുന്നു. സംഭവത്തിൽ, മാടനായകനഹള്ളി പോലീസ് ആരോപണ വിധേയരായ പോലീസുകാർക്കെതിരെയും പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നീതി ലഭിക്കാനായി കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്.
















