തൃശ്ശൂരിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി.എം. ശ്രീ) പദ്ധതിയെ ന്യായീകരിച്ചും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിച്ചുമെത്തിയ സുരേഷ് ഗോപി, ചരിത്ര പാഠ്യപദ്ധതി തിരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
പുതിയ ചരിത്രം രചിക്കുമ്പോൾ, പഴയ ചരിത്രരചനയിലെ “പൊള്ളത്തരങ്ങൾ” കുട്ടികൾ തിരിച്ചറിയണമെന്നും, ആർക്കുവേണ്ടിയാണ് ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചതെന്നും സുരേഷ് ഗോപി ചോദ്യമുയർത്തി. തെറ്റായി രേഖപ്പെടുത്തിയ കാര്യങ്ങൾ തിരുത്തി “ശരിയായ ചരിത്രം” കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് പ്രതികരിച്ച സുരേഷ് ഗോപി, പഴയ കെട്ടിടങ്ങളുള്ള സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി. “എത്ര സ്കൂളുകളിലാണ് ഓടുപൊട്ടി കുഞ്ഞുങ്ങളുടെ തലയിൽ വീണത്? എത്ര കെട്ടിടങ്ങളാണ് കുഞ്ഞുങ്ങൾ ഇല്ലാത്ത സമയത്ത് ഇടിഞ്ഞുവീണത്?” എന്ന് അദ്ദേഹം ചോദിച്ചു. പുതിയ ചരിത്രം രചിക്കുന്ന കുരുന്നുകൾ അറിയേണ്ട പഴയ ചരിത്രരചനയിലെ കള്ളത്തരങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം (NEP) മുന്നോട്ട് വെക്കുന്നത്.
താൻ പറയുന്നതൊന്നും വിശ്വസിക്കേണ്ടെന്നും, സ്വയം പഠിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളെ കൊള്ളയടിച്ചത് ആരാണെന്നും മതേതരത്വം എങ്ങനെ അവരുടെ തത്വമായെന്നും ചരിത്രത്തിൽ കുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം തിരുത്തി ശരിയായ ചരിത്രം കുട്ടികളെ പഠിപ്പിക്കണം എന്ന നിലപാടാണ് മന്ത്രി ആവർത്തിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമർശങ്ങൾ സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ മറ്റൊരു പ്രധാന ഭാഗമായിരുന്നു. “ചെമ്പ് തോണ്ടി നടന്നവന്മാർ ഇപ്പൊ എവിടെ പോയി” എന്ന് ചോദിച്ച അദ്ദേഹം, കരുവന്നൂർ കൊണ്ട് ഈ വിഷയം അവസാനിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നതായും, ഇ.ഡി.
കണ്ടുകെട്ടിയ നൂറിലധികം കോടി രൂപ തിരികെ ബാങ്കിലേക്ക് സ്വീകരിക്കാൻ കോടതിയിലേക്ക് വരാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ സാധിക്കുമോ എന്ന സംശയം ഉയർന്നപ്പോൾ “എന്റെ നെഞ്ചത്തേക്ക് കയറൂ” എന്ന് തമാശ രൂപേണ മറുപടി നൽകിയ സംഭവം അദ്ദേഹം അനുസ്മരിച്ചു. കരുവന്നൂർ ബാങ്ക് കണ്ടുകെട്ടിയ പണം സ്വീകരിക്കണം എന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.
സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകളിലും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. ഏതാണ്ട് 280-ഓളം സഹകരണ ബാങ്കുകളിൽ ഈ “അധമം” നടന്നുകൊണ്ടിരിക്കുന്നുണ്ട്. മാവേലിക്കരയിൽ പണം ആവശ്യപ്പെട്ടു ചെന്ന ആളുകൾക്ക് ജോലി നൽകി ഇരുത്തിയ സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇപ്പോൾ, പണം ആവശ്യപ്പെട്ട് വരുന്നവർ ഇവരെ മാനസികമായി പീഡിപ്പിക്കുന്നു, കൃത്യമായി ശമ്പളവുമില്ല, ജോലി വിട്ടുപോകാനും പറ്റുന്നില്ല എന്ന ദുരിതത്തിലാണ് ജീവനക്കാർ. ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
















