പാകിസ്ഥാനിലെ അധോലോക കുറ്റവാളിയായ ഷഹസാദ് പട്ടിയുടെ വധഭീഷണി നേരിടുന്നതായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് കോടതിയിൽ അറിയിച്ചു. നിലവിൽ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കസ്റ്റഡിയിലുള്ള അൻമോൽ, തനിക്കും കുടുംബത്തിനും കടുത്ത ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബർ 27-ന് കോടതിയിൽ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതിന് പിന്നാലെയാണ് അൻമോലിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
താനും കുടുംബവും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും, ഇത്തരം ഭീഷണികളെ ചെറുതായി കാണാനാവില്ല എന്നും അൻമോൽ ഹർജിയിൽ വ്യക്തമാക്കി. ഓൺലൈൻ ഭീഷണികൾ പലപ്പോഴും യഥാർത്ഥ ആക്രമണങ്ങളിലേക്ക് നയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഐഎ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും പ്രത്യേക വാഹനവും സുരക്ഷയും വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, മതപരമായ ഭീഷണി കണക്കിലെടുത്ത് പ്രത്യേക പരിശോധനകൾ നടത്തണമെന്നും അപേക്ഷിച്ചിട്ടുണ്ട്.
അൻമോൽ ബിഷ്ണോയിയുടെ കസ്റ്റഡി കാലാവധി പ്രത്യേക ജഡ്ജി പ്രശാന്ത് ശർമ ഡിസംബർ 5 വരെ നീട്ടിയിരിക്കുകയാണ്. ബാബാ സിദ്ദിഖിയുടെ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൻമോലിനെ, എൻഐഎയുടെ ശക്തമായ അന്വേഷണത്തിനൊടുവിൽ നവംബർ 19-നാണ് ഇന്ത്യയിൽ എത്തിച്ചത്. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്. ഈ വർഷം ഏപ്രിൽ 14-ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് പുറത്ത് വെടിയുതിർത്ത സംഭവത്തിന് പിന്നിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
















