ഉത്തർപ്രദേശിലെ അലിഗഡിൽ ഒരു വിവാഹ സൽക്കാരത്തിൽ ബീഫ് ഉൾപ്പെടുത്തിയെന്ന പേരിൽ സംഘർഷം. സിവിൽ ലൈൻസ് മേഖലയിൽ വിവാഹവുമായി ബന്ധപ്പെട്ട് ക്രമീകരിച്ച ബുഫെ ഭക്ഷണ കൗണ്ടറിൽ ‘ബീഫ് കറി’ എന്ന് എഴുതിവച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ആകാശ്, ഗൗരവ് കുമാർ എന്നിവർ ഇത് ചോദ്യം ചെയ്‌തു. ഇവർ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതോടെ വഴക്കായി. തർക്കം രൂക്ഷമായതിനു പിന്നാലെ ആകാശും ഗൗരവ് കുമാറും കേറ്ററിങ് ജീവനക്കാരുമായി ഏറ്റുമുട്ടുന്നതിൽ കലാശിച്ചു.
പൊലീസ് സംഘം സ്ഥലത്തെത്തി 5 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു.
കറി ബീഫ് തന്നെയാണോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ പൊലീസിന് പരാതി നൽകി.
നിലവിൽ കേസ് റജിസ്‌റ്റർ ചെയ്തിട്ടില്ലെന്നും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പോത്തിറച്ചിയും പശുവിറച്ചിയും ബീഫ് എന്ന് അറിയപ്പെടുന്നതു മൂലം പലപ്പോഴും സംഘർഷം ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
















