പ്രമുഖ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ഗർഭച്ഛിദ്ര വിവാദത്തിൽ, പരാതിക്കാരിയായ യുവതിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ വികാരഭരിതമായ കുറിപ്പുമായി ഇൻഫ്ലുൻസർ മൃദുല ദേവി രംഗത്ത്. രാഹുൽ ഈശ്വറിനെപ്പോലുള്ള പൊതുരംഗത്തുള്ളവർ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ ചോദ്യം ചെയ്തുകൊണ്ടാണ് മൃദുല ദേവി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ ഈശ്വറിൻ്റെ സമീപകാല വീഡിയോകളിലെ പരാമർശങ്ങൾ മൃദുല ദേവി അതിരൂക്ഷമായി വിമർശിച്ചു. പരാതിക്കാരിയായ യുവതിയെ രാഹുൽ ഈശ്വർ ആവർത്തിച്ച് ‘കള്ളി’ എന്ന് വിളിക്കുകയും ‘കള്ളിപ്പൂങ്കുയിലേ’ എന്ന പാട്ട് പാടി കളിയാക്കുകയും ചെയ്തത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കുറിപ്പിൽ പറയുന്നു.
ഇതിന് പിന്നാലെ വീഡിയോയുടെ കമന്റ് ബോക്സുകളിൽ യുവതിയെ അധിക്ഷേപിക്കുന്ന കമന്റുകൾ വർധിച്ചുവെന്നും, ഇത് യുവതിയുടെ മാനസികനിലയെ തകർക്കുന്നതാണെന്നും മൃദുല ദേവി ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിന് അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്പാർട്ടി അണികളുടെയും വലതുപക്ഷ ശക്തികളുടെയും പിന്തുണ ലഭിക്കുന്നതിലൂടെ സൈബർ ബുള്ളിയിംഗ് വ്യാപകമാകുകയാണെന്നും കുറിപ്പ് ആരോപിക്കുന്നു.
പുരുഷന്മാരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് താൻ നിലകൊള്ളുന്നത് എന്ന രാഹുൽ ഈശ്വറിൻ്റെ വാദത്തെ മൃദുല ദേവി ചോദ്യം ചെയ്യുന്നു. സ്വന്തം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ച വ്യക്തിയെ പിന്തുണച്ചുകൊണ്ടല്ല പുരുഷാവകാശം സംരക്ഷിക്കേണ്ടതെന്ന് കുറിപ്പിൽ പറയുന്നു. “കുഞ്ഞിനെ വേണം” എന്ന് ചാറ്റ് ചെയ്ത് ഗർഭം ഉണ്ടാക്കുന്നത് പീഡനമല്ല എന്ന രാഹുൽ ഈശ്വറിൻ്റെ വാദം സാമൂഹിക മൂലധനമുള്ള ഒരു വ്യക്തിയുടെ “ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്” മാത്രമായിരുന്നു.
വിവാഹജീവിതത്തിലെ തിരിച്ചടികളിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയെ, അറിയപ്പെടുന്ന യുവനേതാവ് പ്രണയം നടിച്ചു വലയിലാക്കുകയായിരുന്നു. കുഞ്ഞിനെ വേണം എന്ന് പറഞ്ഞുകൊണ്ട് നടത്തിയ ചാറ്റ് ഗർഭമുണ്ടായപ്പോൾ അബോർഷൻ ചെയ്യണം എന്ന ആവശ്യമായി മാറിയത് പീഡനമല്ലാതെ മറ്റെന്താണെന്നും മൃദുല ദേവി ചോദിക്കുന്നു.
യുവതി സ്വന്തം ഇഷ്ടപ്രകാരം മരുന്ന് കഴിച്ചതിനാൽ ഇത് പീഡനമല്ലെന്ന രാഹുൽ ഈശ്വറിൻ്റെ വാദത്തെ മൃദുല ദേവി നിശിതമായി വിമർശിക്കുന്നു. ഭർത്താവില്ലാതെ ഗർഭിണിയാകുന്ന ഒരു സ്ത്രീയെ മലയാള സമൂഹം ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിൽ, ഗതികെട്ടായിരിക്കും അവൾ മരുന്ന് കഴിച്ചിട്ടുണ്ടാവുക.
ഈ ഘട്ടത്തിൽ മാനുഷിക പരിഗണന യുവതിക്കൊപ്പമായിരിക്കണം. രാഹുൽ ഈശ്വറിനെ സംബന്ധിച്ചിടത്തോളം പീഡനം എന്നാൽ പഴയകാല സിനിമകളിലെ ബലപ്രയോഗമായിരിക്കും. എന്നാൽ ആവർത്തിച്ചുള്ള ലൈംഗിക ദുഷ്‌പെരുമാറ്റത്തിന് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്നതിലൂടെ അദ്ദേഹം തൻ്റെ താത്പര്യങ്ങൾക്കുവേണ്ടി പീഡനത്തിൻ്റെ നിർവചനം തന്നെ മാറ്റി എഴുതുകയാണെന്നും മൃദുല ദേവി കുറ്റപ്പെടുത്തി.
രാഹുൽ ഈശ്വറിൻ്റെ വീഡിയോകൾക്ക് ലഭിക്കുന്ന ‘സ്റ്റാർഡം’ അദ്ദേഹം ആസ്വദിക്കുമ്പോൾ ചെയ്യുന്നത് മനുഷ്യവിരുദ്ധതയാണ്. ‘എനിക്ക് ശേഷം പ്രളയം’ എന്ന ചിന്താഗതിയിൽ നിന്ന് ഉണ്ടായ ഡയലോഗുകളാണ് അദ്ദേഹം പറയുന്നതെന്നും കുറിപ്പിൽ പരിഹസിക്കുന്നു. തുടർച്ചയായ ബ്ലീഡിംഗ് ഒരു സ്ത്രീയുടെ മാനസിക നില തകർക്കുമെന്നും, ഗർഭച്ഛിദ്രം ഒരു സ്ത്രീയെ വൈകാരികമായി എത്രത്തോളം തകർക്കുമെന്നും മനുഷ്യത്വപരമായി ചിന്തിച്ചാൽ മനസ്സിലാകും.
ഈ വേദനയെ ലഘൂകരിച്ചുകൊണ്ട് ‘പുരുഷ ശരികൾ’ നിർമ്മിക്കാൻ വിവേകമുള്ള പുരുഷന്മാർ കൂട്ടുനിൽക്കില്ല. ഇനിയും ആ പെൺകുട്ടിയെ ഉപദ്രവിക്കാതെ നിയമം അതിൻ്റെ വഴിക്ക് നടപ്പാക്കട്ടെ എന്നും, രാഹുൽ ഈശ്വർ വഴിമാറിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മൃദുല ദേവി തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
















