ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 8-ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി നിർദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വിധി പറയുകയെന്നും കോടതി അറിയിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതാണ് പത്മകുമാർ ജാമ്യപേക്ഷയിൽ പറയുന്നത്. ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാം. സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും പത്മകുമാർ പറയുന്നു.
















