28 വർഷങ്ങൾക്കിപ്പുറവും കേരള മനഃസാക്ഷിയെ വേട്ടയാടുന്ന ഒരു കൊടുംക്രൂരതയുടെ ഓർമ്മയാണ് ഡോ. ഓമനയുടെ ജീവിതം. കണ്ണൂരിലെ പ്രശസ്ത ഡോക്ടർ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു മൂന്നാമൻ കടന്നുവന്നപ്പോൾ തകർന്നത് വെറുമൊരു കുടുംബം മാത്രമായിരുന്നില്ല, മറിച്ച് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും എല്ലാ അതിർവരമ്പുകളുമായിരുന്നു. വിവാഹബന്ധത്തിന് പുറത്തുള്ള ആഴമേറിയ പ്രണയം, ഒടുവിൽ അതിക്രൂരമായ പകയായി മാറിയതിൻ്റെ ഞെട്ടിക്കുന്ന കഥയായിരുന്നു ഓമനയുടെ ജീവിതത്തിൽ നടന്നത്.
ഉയർന്ന വിദ്യാഭ്യാസം നേടുന്നത് വിവേകത്തിന് വഴിവെക്കണമെന്നില്ല എന്ന് കാലം വിളിച്ചുപറഞ്ഞ സംഭവമായിരുന്നു അത്. ഡോക്ടറുടെ വെള്ളക്കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ക്രൂരത, കാമുകനെ വിഷം നൽകി കൊലപ്പെടുത്തി, സ്വന്തം കൈകളാൽ കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി. മനുഷ്യ മനസ്സിൻ്റെ ഇരുണ്ട ചിന്തകൾ ഒരു നേത്രരോഗ വിദഗ്ദ്ധ എങ്ങനെ പ്രയോഗിച്ചു എന്നതിൻ്റെ ഭീകരമായ സാക്ഷ്യപത്രം!
ഇന്നും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെപ്പോലെ, നിയമത്തിൻ്റെ കണ്ണുവെട്ടിച്ച് എവിടെയോ മറഞ്ഞിരിക്കുന്ന ഒരു സ്ത്രീരൂപം – അതാണ് ഡോ. ഓമന. പ്രണയത്തിൻ്റെ തീവ്രമായ സ്പർശം എങ്ങനെയാണ് ഒരു മനുഷ്യനെ കൊലപാതകിയാക്കി മാറ്റിയതെന്നും, ഒരുവൾക്ക് സ്വന്തം വികാരങ്ങളെ ഒഴിവാക്കാനായി മറ്റൊരാളുടെ ജീവനെടുക്കാൻ എങ്ങനെ സാധിച്ചു എന്നും ഈ കേസ് നമ്മെ ഭയത്തോടെ ഓർമ്മിപ്പിക്കുന്നു.
കണ്ണൂർ പയ്യന്നൂരിലെ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധയായിരുന്നു ഡോ. ഓമന. ഭർത്താവ് ശിശുരോഗ വിദഗ്ദ്ധനും. പുറമേ ശാന്തമായ ഈ ഡോക്ടർ ദമ്പതികളുടെ ജീവിതം സാധാരണരീതിയിൽ മുന്നോട്ടുപോകുമ്പോഴാണ് കണ്ണൂർ സ്വദേശിയായ ആർക്കിടെക്റ്റ് മുരളീധരൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പുതിയ വീടുപണി ഏൽപ്പിക്കാനായി വന്ന മുരളീധരൻ, അധികം വൈകാതെ ഓമനയുടെ മനസ്സിലെ കയറി പറ്റി. അവറുപോലും അറിയാതെ പ്രൊഫഷണൽ ബന്ധം പ്രണയമായി വളർന്നു, ഒടുവിൽ അത് ഓമനയുടെ ദാമ്പത്യബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കി.
ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ ഡോ. ഓമനയെ വല്ലാതെ ഉലച്ചു. എന്നാൽ, തങ്ങളുടെ പ്രണയ ബന്ധം ഊഷ്മളമായി മുന്നോട്ട് പോയി. ഇരുവരും കടുത്ത പ്രണയത്തിലായി. എന്നാൽ കാര്യങ്ങൾ കൂടുതൽ പ്രശ്നമായത് മുരളീധരൻ ഓമനയോട് വിവാഹാഭ്യർഥന നടത്തിയപ്പോഴാണ്. ഭർത്താവുള്ള ബന്ധം ഉപേക്ഷിച്ചു മുരളീധരനൊപ്പം പോകാനായി നിർബന്ധിക്കാൻ തുടങ്ങി. അങ്ങനെ ഒരു ഘട്ടത്തിൽ ഈ ബന്ധത്തിൽനിന്ന് രക്ഷപ്പെടാൻ ഓമന ഒരു കടുത്ത തീരുമാനം എടുത്തു.
അതിന്റെ പടിയെന്നോണം അവർ മലേഷ്യയിലേക്ക് ഫ്ലൈറ്റ് കയറി. പക്ഷേ, മുരളീധരൻ അവരെ വിടാൻ തയ്യാറായിരുന്നില്ല. ഓമന ജോലി ചെയ്തിരുന്ന മലേഷ്യയിലെ ആശുപത്രിയിൽ മുരളീധരൻ എത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. അങ്ങനെ ഡോ. ഓമനയുടെ ജോലി നഷ്ടപ്പെടാൻ കാരണമായി. ഇത് ഓമനയുടെ മനസ്സിൽ മുരളീധരനോടെ വെറുപ് ഉണ്ടാക്കുകയും അയാൾ ജീവിച്ചിരുന്നാൽ തനിക് ജീവിക്കാൻ സാധിക്കില്ലെന്നും എന്ന ചിന്ത വന്നു. ഇത് മൂലം ഓമന മുരളീധരനെ ഒഴിവാക്കാനായി മനസ്സിലുറപ്പിച്ചു.
ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ഓമന, തിരുവനന്തപുരത്ത് വെച്ച് സ്നേഹം നടിച്ച് മുരളീധരനെ വിളിച്ചുവരുത്തി. അവിടെനിന്ന് ഇരുവരും ഒരുമിച്ച് ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു ലോഡ്ജ് മുറിയിൽ വെച്ചായിരുന്നു ആ അരുംകൊല അരങ്ങേറിയത്. ആദ്യം മുരളീധരന് വിഷം നൽകി. മരണം ഉറപ്പായതോടെ, ഡോക്ടർ എന്ന നിലയിലുള്ള യാതൊരു മടിയുമില്ലാതെ ഓമന താൻ കയ്യിൽ കരുതിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആ മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. രക്തം കട്ടപിടിക്കാനുള്ള മരുന്ന് കുത്തിവെച്ചതിനാൽ മുറിയിൽ അധികം രക്തം തെറിച്ചില്ല. ആന്തരിക അവയവങ്ങൾ ലോഡ്ജിലെ ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്തു കളഞ്ഞതായും പോലീസ് പിന്നീട് കണ്ടെത്തി.
ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് മൂന്ന് സ്യൂട്ട്കേസുകളിലാക്കി ഡോ. ഓമന കാറിൽ കയറ്റി. കാറിൻ്റെ ഡിക്കിയിൽ മൃതദേഹ ഭാഗങ്ങളടങ്ങിയ സ്യൂട്ട്കേസുകളുമായി യാത്ര തുടരുമ്പോൾ കാറിൽ ദുർഗന്ധം പടർന്നു. ഇത് കാർ ഡ്രൈവറിൽ സംശയം ജനിപ്പിച്ചു. തുടർന്ന്, പെട്രോൾ അടിക്കാൻ പമ്പിൽ കയറിയ തക്കത്തിന് ഡ്രൈവർ തന്ത്രപരമായി പോലീസിനെ വിളിച്ചറിയിച്ചു. പോലീസ് സ്ഥലത്തെത്തി സ്യൂട്ട്കേസുകൾ പരിശോധിച്ചപ്പോഴാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആ കൊടുംക്രൂരത പുറത്തായത്. ഏകദേശം മൂന്ന് മണിക്കൂർ സമയമെടുത്താണ് താൻ ഇത് വെട്ടിനുറുക്കിയതെന്ന് ഡോ. ഓമന പോലീസിനോട് സമ്മതിച്ചു.
സ്യൂട്ട്കേസ് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഡോ. ഓമനയെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, നിയമപരമായ നടപടികൾ പുരോഗമിക്കവേ, 2001-ൽ ജാമ്യത്തിൽ ഇറങ്ങിയ ഓമനയെ പിന്നീട് ആർക്കും കണ്ടെത്താനായില്ല. ഊട്ടി കൊലക്കേസ് നടന്ന് 28 വർഷങ്ങൾ പിന്നിടുമ്പോഴും, ഡോ. ഓമന എന്ന പ്രതി എവിടെയുണ്ടെന്ന ചോദ്യം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അവർ ഇന്നും നമുക്കിടയിൽ, നമ്മളിൽ ഒരാളായി ജീവിക്കുന്നുണ്ടാവാം!
















