പീഡന കൊലപാതകങ്ങള്‍ കണ്ടും കേട്ടും മരവിച്ച മനസ്സാണ് ഇന്ന് മലയാളികളുടേത്. പീഡനങ്ങളും അതിനു ശേഷമുള്ള ക്രൂര കൊലപാതകങ്ങളും നടക്കാതെ ഒരു ദിനം പോലും കടന്നുപോകുന്നില്ല. പോലീസ് കേസ് ഡയറികളില്‍ പീഡിന കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 2021 ജൂലായില്‍ ആലപ്പുഴയില്‍ നടന്ന ഒരു പീഡന കൊലപാതകമാണ് നാടിനെ ഞെട്ടിച്ചത്. അതിന്റെ സൂത്രധാരനും കാമവെറിയനും കൊലപാതകിയുമായ പ്രതിയെ പോലീസ് പിടികൂടിയത് വളരെ വിദഗ്ധ്ധമായാണ്. പീഡനവും, കൊലപാതകവും നടത്തിയ ശേഷം പ്രതി മുങ്ങി. പക്ഷെ, അവനു പിന്നാലെ പോലീസുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു വീട്ടിലെ മൂത്ത മകള്‍ക്ക് നല്ലൊരു വിവാഹാലോചന വന്നപ്പോള്‍ മാതാപിതാക്കള്‍ കണ്ണുംപൂട്ടി സമ്മതിച്ചു.
രതീഷ് എന്ന ഉണ്ണിയാണ് ആ വീട്ടിലേക്ക് മരുമകനായി വന്നത്. അത്യാവശ്യം ജോലിയുണ്ട്. എന്തിനും ഏതിനും കാര്യപ്രാപ്തിയുമുള്ള ചുറുചുറുക്കുള്ള യുവാവ്. അയാളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായം. ഇതോടെ ബന്ധുക്കള്‍ സന്തോഷത്തോടെ ആ വിവാഹം നടത്തിക്കൊടുത്തു. വിവാഹമൊക്കെ ആര്‍ഭാടമായി നടത്തി സന്തുഷ്ടമായി മുന്നോട്ട് പോകുമ്പോള്‍ ആ കുടുംബം കരുതിയത്, തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് രതീഷ് എന്ന മരുമകന്‍ എന്നാണ്. എന്നാല്‍, സ്വന്തം സഹോദരനെപ്പോലെ വിശ്വസിച്ച ആ മനുഷ്യന്‍ ഉള്ളില്‍ കൊണ്ടുനടന്നത് ക്രൂരതയുടെ മറ്റൊരു മുഖമാണ്. കാമത്തിന്റെ വിഷവിത്തുകളായിരുന്നു എന്ന് തിരിച്ചറിയാന്‍ ആ കുടുംബം വൈകിപ്പോയി. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നടന്ന ഹരികൃഷ്ണയുടെ കൊലപാതകം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒന്നായിരുന്നു.
ഹരികൃഷ്ണയുടെ ചേച്ചി നീതുവിന്റെ ഭര്‍ത്താവാണ് രതീഷ്. നീതുവിന്റെ ആ കുടുംബത്തിന് എല്ലാമായിരുന്നു അയാള്‍. ചെറിയ ജോലികള്‍ ചെയ്ത് കുടുംബം നന്നായി നോക്കുന്ന, ആര്‍ക്കും പരാതികളില്ലാത്ത ഒരു സാധു മനുഷ്യന്‍. അപ്പോഴാണ് ഹരികൃഷ്ണയ്ക്ക് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നഴ്‌സായി താല്‍ക്കാലിക ജോലി ലഭിക്കുന്നത്. പലപ്പോഴും ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകിയാണ് ഹരികൃഷ്ണ തങ്കി കവലയില്‍ വന്നിറങ്ങുക. അവിടെ വെച്ചിരിക്കുന്ന സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്ന സഹോദരിയെ, സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ പലപ്പോഴും എത്തിയിരുന്നത് രതീഷായിരുന്നു. മാതാപിതാക്കള്‍ തന്നെയാണ് മരുമകനെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുവരാന്‍ ഏല്‍പ്പിച്ചിരുന്നത്.
ഈ യാത്രകള്‍ക്കിടയില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണവും കഴിച്ച്, ചേട്ടനും അനുജത്തിയും പലപല കാര്യങ്ങളും സംസാരിച്ചുകൊണ്ടാണ് അവരുടെ മടക്കം. എന്നാല്‍ ഈ സ്‌നേഹത്തെ മറയാക്കി രതീഷ് ഹരികൃഷ്ണയില്‍ അമിതമായ ഒരു വിശ്വാസം കെട്ടിപ്പടുക്കുകയായിരുന്നു. ഭാര്യ നീതു രണ്ടാമതും ഗര്‍ഭിണിയായ സമയത്താണ് രതീഷിന്റെ ഉള്ളിലെ കാമച്ചെകുത്താന്‍ ഉണരുന്നത്. തന്റെ ഭാര്യയുമയി നിലവില്‍ ലൈംഗിക ബന്ധം പറ്റില്ലെന്നു കണ്ട രതീഷ് ഹരികൃഷ്ണയിലേക്ക് കണ്ണും മനസ്സും പായിച്ചു. അനിയത്തിയെ സ്വന്തമാക്കണമെന്ന വികലമായ ആഗ്രഹം അയാളില്‍ വല്ലാതെ വളര്‍ന്നു. ഹരികൃഷ്ണയോട് അടുക്കാനും അവളെ എങ്ങനെയും വളച്ച് വരുതിയിലാക്കാനും അയാള്‍ ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍, ചേട്ടനെപ്പോലെ കണ്ടിരുന്ന രതീഷിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഹരികൃഷ്ണയില്‍ സംശയങ്ങള്‍ മുളപൊട്ടി തുടങ്ങിയിരുന്നു.
ഇതിനിടെയാണ് ഹരികൃഷ്ണയുടെ ജീവിതത്തിലേക്ക് വണ്ടാനം മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകനായ മറ്റൊരു യുവാവ് കടന്നുവരുന്നത്. ഇതര മതസ്ഥനായ അയാള്‍ക്ക് ഹരികൃഷ്ണയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും, വീട്ടുകാര്‍ മുന്‍കൈ എടുത്ത് നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് അയാള്‍ നീതുവിനെ കാണാനെത്തി. നീതു ഉടന്‍തന്നെ ഭര്‍ത്താവ് രതീഷിനെ വിളിച്ചുവരുത്തി വിവരം പറഞ്ഞു. ഇത് കേട്ട രതീഷ് ഞെട്ടി. മതം മാറിയുള്ള വിവാഹം തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്നല്ല, മറിച്ച് താന്‍ മോഹിച്ച പെണ്‍കുട്ടി മറ്റൊരാളുടേതാകുമെന്ന തിരിച്ചറിവായിരുന്നു അയാളെ വിറളി പിടിപ്പിച്ചത്.
ആ ബന്ധം തകര്‍ക്കാന്‍ രതീഷ് എല്ലാവിധ തന്ത്രങ്ങളും മെനഞ്ഞു. ഹരികൃഷ്ണയുടെ മാതാപിതാക്കളെ കണ്ട്, മകള്‍ അന്യമതസ്ഥനായ ഒരാളുമായി പ്രണയത്തിലാണെന്നും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും അയാള്‍ വിശ്വസിപ്പിച്ചു. മരുമകന്റെ വാക്കുകള്‍ വേദവാക്യമായി കരുതിയ മാതാപിതാക്കള്‍ അത് വിശ്വസിച്ചു. മാത്രമല്ല, ഹരികൃഷ്ണയുടെ കാമുകനെ നേരിട്ട് കണ്ട് രണ്ട്തവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, രതീഷിന്റെ പെരുമാറ്റത്തില്‍ പന്തികേടുണ്ടെന്ന് ഹരികൃഷ്ണ നേരത്തെ തന്നെ കാമുകനോട് പറഞ്ഞിരുന്നു. കാമുകന്‍ ഇക്കാര്യം ചോദ്യം ചെയ്തതോടെ രതീഷ് തന്ത്രപൂര്‍വ്വം പിന്മാറി. ‘ഇനി നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടില്ല, നിന്നെ വിളിക്കാന്‍ ഇനി ഞാന്‍ വരില്ല’ എന്ന് ഹരികൃഷ്ണയോട് പറഞ്ഞ് അയാള്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. എന്നാല്‍ അത് മറ്റൊരു വലിയ പദ്ധതിയുടെ ഭാഗമായിരുന്നു.
2021 ജൂലൈ 23നാണ് ഹരികൃഷ്ണയെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ രതീഷ് തീരുമാനിച്ചത്. നിരവധി നാളുകളില്‍ ചിന്തിച്ചുറപ്പിച്ച് പ്ലാന്‍ ചെയ്തു തീരുമാനിച്ച ദിവസമായിരുന്നു അത്. നീതു ജോലിക്കായി എറണാകുളത്തേക്ക് പോയിരുന്നു. കുട്ടികളെ നേരത്തെ തന്നെ രതീഷ് തന്റെ സ്വന്തം വീട്ടിലേക്ക് മാറ്റി. വൈകുന്നേരം ജോലി കഴിഞ്ഞ് തങ്കി കവലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് ഫോണില്‍ വിളിച്ചു. ‘ഇളയ കുഞ്ഞ് നിര്‍ത്താതെ കരയുകയാണ്, എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, നീ ഒന്ന് വരണം’ എന്നുകള്ളം പറഞ്ഞു. ചേച്ചിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ സ്‌നേഹിച്ചിരുന്ന ഹരികൃഷ്ണ ആ ചതി തിരിച്ചറിയാതെ രതീഷിനൊപ്പം അയാളുടെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ ഹരികൃഷ്ണ കുഞ്ഞുങ്ങളെ കാണാതെ അന്വേഷിച്ചപ്പോള്‍, ‘എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞ് അയാള്‍ അവളെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി. അവളുടെ പ്രണയത്തെച്ചൊല്ലി അവിടെ വാക്കുതര്‍ക്കമുണ്ടായി. ‘ഞാന്‍ ആരെ വിവാഹം കഴിച്ചാല്‍ തനിക്കെന്താണ്, അത് എന്റെ സ്വാതന്ത്ര്യമാണ്’ എന്ന് ഹരികൃഷ്ണ ധൈര്യത്തോടെ മറുപടി നല്‍കി. അതോടെ നിയന്ത്രണം വിട്ട രതീഷ് അവളെ ആക്രമിച്ചു. മുടിയില്‍ പിടിച്ച് ഭിത്തിയില്‍ തല ഇടിപ്പിച്ചു. തലയ്ക്കടിയേറ്റ ഉടന്‍ അബോധാവസ്ഥയിലായ ഹരികൃഷ്ണയെ അയാള്‍ മതിവരുവോളം പീഡിപ്പിച്ചു. അതി ക്രൂരമായാണ് അയാള്‍ ബലാത്സംഗം ചെയ്തത്. മറ്റൊരാള്‍ക്കും ഇനി അവളെ കിട്ടാന്‍ പാടില്ലെന്നും, ജനനേന്ദ്രിയം വികൃതമാക്കുന്ന തരത്തിലുമായിരുന്നു പീഡനം.
മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പുറത്തു മഴപെയ്തു തുടങ്ങി. അബോധാവസ്ഥയില്‍ നിന്നും ഉണരാത്ത ഹരികൃഷ്ണയെ ആയാള്‍ കഴുത്തു ഞൈരിച്ചു കൊലപ്പെടുത്തുകായിരുന്നു. മരണം ഉറപ്പാക്കിയ രതീഷ് കൃത്യത്തിന് ശേഷം മൃതദേഹം കുഴിച്ചിടാനായിരുന്നു പദ്ധതി. അതിനായി മൃതദേഹവുമായി പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പുറത്ത് നല്ല മഴയുണ്ടായിരുന്നതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. മൃതദേഹം തോളിലെടുത്ത് വീടിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ കാല്‍തട്ടി മൃതദേഹവും രതീഷും വീഴുകയും ചെയ്തു. തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഹരികൃഷ്ണയെ പീഡിപ്പിക്കാന്‍ കഴിയുമെങ്കിലും മൃകദേഹം ഒറ്റയ്ക്ക് കുഴിച്ചിടാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. അതോടെ അയാള്‍ മൃതദേഹം തിരികെ മുറിയിലെത്തിച്ചു. വിവസ്ത്രാക്കിയിരുന്ന മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം വീണ്ടും ധരിപ്പിച്ചു.
രാത്രി ഏറെ വൈകിയിട്ടും മകള്‍ എത്താതായതോടെ മാതാപിതാക്കള്‍ അന്വേഷണം തുടങ്ങി. എട്ടേമുക്കാലിന് താന്‍ ചേര്‍ത്തല എത്തിയെന്ന് ഹരികൃഷ്ണ അമ്മയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് രതീഷിനെ വിളിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, ‘അവള്‍ ഇന്ന് വരില്ല, സുഹൃത്തായ ആശയുടെ വീട്ടിലാണ്, നാളെ രാവിലെ ഡ്യൂട്ടിക്ക് പോകാന്‍ എളുപ്പത്തിന് അവിടെ നില്‍ക്കുകയാണ്’ എന്നായിരുന്നു. ആശയുടെ നമ്പര്‍ അമ്മയുടെ കയ്യിലില്ലാത്തതിനാല്‍ അവര്‍ ഹരികൃഷ്ണയുടെ മറ്റൊരു സുഹൃത്തായ അശ്വതിയെ വിളിച്ചു. അശ്വതി ആശയെ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. ഹരികൃഷ്ണ അവിടെ എത്തിയിട്ടില്ല!. അപകടംമണത്ത അശ്വതി ഉടന്‍ തന്നെ രതീഷിന്റെ വീട്ടില്‍ പോയി നോക്കാന്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു.
മാതാപിതാക്കളും ബന്ധുക്കളും രതീഷിന്റെ വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. എന്നാല്‍ വീടിനുള്ളില്‍ ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം രതീഷും ഒളിച്ചിരിപ്പുണ്ടായിരുന്നു. അവര്‍പോയ തക്കംനോക്കി രതീഷ് ബൈക്കുമായി രക്ഷപ്പെട്ടു. ഇതിനിടെ, അവിടെയുണ്ടായിരുന്ന ഒരു മുന്‍ വാര്‍ഡ് മെമ്പര്‍, രതീഷ് ഒരു സ്ത്രീയുടെ ശരീരം എടുത്തുമാറ്റുന്നത് കണ്ടതായി സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട് വിടാനായി മംഗലാപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രതീഷ് ഒരു ബന്ധുവീട്ടില്‍ ഒളിച്ചു. എന്നാല്‍ വിദേശത്തുനിന്നുള്ള ഒരു ഫോണ്‍ സന്ദേശത്തിലൂടെ പട്ടണക്കാട് സി.ഐ ആര്‍.എസ്. ബിജുമോന് ഇയാളുടെ ഒളിവിടത്തെക്കുറിച്ച് വിവരം ലഭിച്ചു.
പോലീസ് വീട് വളഞ്ഞപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ആദ്യം ഇതരമതസ്ഥനുമായുള്ള ബന്ധത്തോടുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്ന് വരുത്തി തീര്‍ക്കാന്‍ രതീഷ് ശ്രമിച്ചു. താനും ഹരികൃഷ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അവള്‍ വഞ്ചിച്ചതാണ് കാരണമെന്നും അയാള്‍ കള്ളം പറഞ്ഞു. എന്നാല്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും ചാറ്റുകളുടെ പരിശോധനയിലും അതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. സ്വന്തം ഭാര്യയുടെ അനിയത്തിയെ കാമഭ്രാന്ത് മൂലം സ്വന്തമാക്കാന്‍ ശ്രമിച്ചതും, അത് നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ കൊന്നുകളഞ്ഞതുമായിരുന്നു സത്യം. മാത്രമല്ല, ഇയാള്‍ക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നുവെന്ന വിവരം പോലീസ് പറഞ്ഞപ്പോള്‍ മാത്രമാണ് ആ കുടുംബം അറിയുന്നത്.
വിശ്വാസത്തിന്റെ ആള്‍രൂപമായി കൂടെ നിന്ന ഒരാള്‍, ഒടുവില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും തല്ലിക്കൊഴിച്ചതാണ് കണ്ടത്. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞു, മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ന്നു. കാമവും പകയും മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നതിന്റെ തെളിവായി ഹരികൃഷ്ണ കൊലപാതക കേസ് ഇന്നും അവശേഷിക്കുന്നു.
CONTENT HIGH LIGHTS;Harikrishna was brutally raped and then strangled to death: A man-animal who had lust and hatred for his wife’s younger sister
















