സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ് കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതികൾ. ആദ്യം ഒരു യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനെത്തുടർന്ന് ബലാത്സംഗം, ഭ്രൂണഹത്യയ്ക്ക് നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഗർഭിണിയായിരിക്കെ പോലും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.
ഇതിനിടെ, ഗർഭഛിദ്രത്തിനായി നിർബന്ധിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന്റേതെന്നു കരുതുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നത് കേസിന് കൂടുതൽ ബലം നൽകി. ഈ കേസിൽ രാഹുൽ മാങ്കൂട്ടം ഒളിവിലാണ്. കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു പ്രവാസി യുവതി കൂടി കെ.പി.സി.സി. നേതൃത്വത്തിന് ഇമെയിൽ വഴി പരാതി നൽകിയത്. ഈ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടം വിഷയത്തെ മുൻനിർത്തി എൽ.ഡി.എഫ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ സംസാരിച്ച ലസിത നായർ രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയെയും നടൻ മുകേഷിനെതിരായ കുറ്റാരോപണങ്ങളെയും താരതമ്യം ചെയ്തു. “രണ്ട് കേസുകളും രണ്ട് പശ്ചാത്തലത്തിലുള്ളതാണ്. രാഹുൽ മാങ്കൂട്ടത്തിന്റേത് അതിതീവ്രമായ പീഡന പരാതിയാണെങ്കിൽ, മുകേഷിന്റേത് തീവ്രത കുറഞ്ഞ കുറ്റാരോപണം മാത്രമാണ്,” എന്നാണ് അവർ അഭിപ്രായപ്പെട്ടത്. മുകേഷിന്റേത് പീഡനമാണെന്ന് പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും, അതിൽ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കിൽ തുടർനടപടികൾ സ്വീകരിച്ച് നിയമത്തിന് വിടുമായിരുന്നു എന്നും ലസിത നായർ കൂട്ടിച്ചേർത്തു.
കൂടാതെ, സിപിഎം-ൽ എന്തെങ്കിലും പരാതി വന്നാൽ അത് പാർട്ടി തലത്തിൽ തീർക്കുന്നു എന്ന ആരോപണത്തെ അവർ ശക്തമായി എതിർത്തു. സിപിഎം-ൽ പരാതി വന്നാൽ അത് പോലീസിൽ ഏൽപ്പിക്കുകയും നിയമത്തിന്റെ വഴിയിലൂടെ ശിക്ഷ വിധിക്കുകയും ചെയ്യും; പാർട്ടി ശിക്ഷ വിധിക്കാറുണ്ടെന്നത് കള്ളമാണ് എന്നും അവർ വാദിച്ചു. കൂടാതെ പീഡനത്തിൽ പ്രതിയായ ഒരാളെ കോൺഗ്രസ് സംരക്ഷിക്കാൻ ശ്രമിക്കുന്നത് സ്ത്രീസമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ലസിത നായർ ആരോപിച്ചു. കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ പോലും, ഇത്രയും ഗുരുതര ആരോപണമുള്ള ഒരാളെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത് വളരെ മോശമാണ് അവർ അഭിപ്രായപ്പെട്ടു.
ലസിത നായരുടെ ഈ താരതമ്യം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. “തീവ്രത കൂടിയ പീഡനം,” “തീവ്രത കുറഞ്ഞ പീഡനം” എന്നിങ്ങനെ കുറ്റകൃത്യങ്ങൾക്ക് തരംതിരിവുണ്ടോ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. പീഡനത്തിന്റെ പ്രതികളെ ന്യായീകരിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന വിമർശനം ഉയർന്നതോടെ ലസിതയുടെ പ്രസ്താവന ചർച്ചാ വിഷയമായിരിക്കുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും അർഹമായ ശിക്ഷ കിട്ടണമെന്നും പാർട്ടി ഇത്തരം കേസുകളിൽ ഇടപെടാറില്ലെന്നും ഉള്ള സിപിഎം നിലപാടിന് ഊന്നൽ നൽകിയപ്പോഴും, രാഹുൽ മാങ്കൂട്ടത്തിനെതിരായ അതിശക്തമായ വിമർശനമാണ് ഈ വിവാദത്തിന് കാരണം.
- ലസിത നായരുടെ പ്രസ്താവന ഇങ്ങനെ:
രാഹുൽ മാങ്കൂറ്റത്തിന്റേതും മുകേഷിന്റെയും പീഡന വാർത്ത രണ്ട് പശ്ചാത്തലത്തിൽ ഉള്ളതാണ്. സിപിഎം യിൽ എന്തേലും പരാതി വന്നാൽ പാർട്ടി ആയി അത് നടത്താറില്ല മറിച്ചു അത് പോലീസിൽ ഏൽപ്പിക്കുകയും നിയമത്തിന്റെ വഴിയിലൂടെ തന്നെ ശിക്ഷ വിധിക്കുകയും ചെയ്യും. പാർട്ടി ശിക്ഷ വിധിക്കാറുണ്ടെന്ന് ഉള്ളത് കള്ളാ ആരോപണമാണ് .
രാഹുൽ മാങ്കൂറ്റത്തിന്റെ അതി തീവ്രമായ പീഡന പരാതി ആണെന്നും മുകേഷിന്റെ തീവ്ര കുറഞ്ഞതുമാണു. മുകേഷിന്റേത് പീഡനമാണെന്ന് പാർട്ടി അംഗീകരിച്ചിട്ടില്ല അതിനകത്തു എന്തേലും കാര്യങ്ങൾ ഉണ്ടായിരുന്നെകിൽ തുടർ നടപടികൾ ഉണ്ടായേനെ, അത് നിയമത്തിന് വിടുകയാണ് . നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും ഏത് പീഡകനും അർഹമായ ശിക്ഷ കിട്ടണം എന്നാണ് എന്റെ ആഗ്രഹം.
പാർട്ടി ഇത്തരം ഒരു കേസുകളിലും ഇടപെടാറില്ല. നിയമം എന്താണോ അനുശാസിക്കുന്നത് അത് അനുസരിച്ചു പോകും. ഏത് ശിക്ഷ ആണെകിലും അംഗീകരിക്കുകയും ചെയ്യും. അതിൽ ഞങ്ങൾ ഇടപെടാറില്ല. കേസ് തെളിഞ്ഞിട്ടില്ലെങ്കിലും ഇത്രെയും വലിയ പീഡകനാണെന്ന് മനസിലാക്കിയ ഒരാളെ കോൺഗ്രസ് മാറ്റി നിർത്താൻ ശ്രമിക്കണമായിരുന്നു. ഒരു പീഡകനെ കോൺഗ്രസ് സ്ഥാനാർഥി ആകുക എന്നു പറഞ്ഞാൽ വളരെ മോശമാണ്. അതുമാത്രമല്ല അദ്ദേഹത്തെ പൂർണമായും സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യവും അല്ല.
വീഡിയോ കടപ്പാട്: MANORAMA NEWS
















