കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തിൽ ഇന്തോനേഷ്യൻ സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. 2025 ഡിസംബർ 12 മുതൽ 19 വരെയാണ് മേള നടക്കുന്നത്. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ശക്തമായ സാന്നിധ്യമായി കണക്കാക്കുന്ന നുഗ്രോഹോയുടെ ചിത്രങ്ങൾ കാൻ, വെനീസ്, ബെർലിൻ, ലൊക്കാർണോ തുടങ്ങിയ പ്രശസ്ത ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ: ‘ബേഡ് മാൻ ടെയ്ല്‍’, ‘എ പോയറ്റ്: അൺകൺസീൽഡ് പോയട്രി’, ‘സംസാര’, ‘വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്’, ‘ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍’ എന്നിവയാണ്. പാപ്പുവയുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ, താൻ പ്രണയിക്കുന്ന പെൺകുട്ടിയെ ചുംബിക്കാനായി പിന്തുടരുന്ന 15-കാരനായ അർനോൾഡിന്റെ കഥയാണ് ‘ബേഡ് മാൻ ടെയ്ല്‍’ പറയുന്നത്.
അൺകൺസീൽഡ് പോയട്രി’ക്ക് 2001-ലെ സിംഗപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഫിപ്രസ്‌കി പുരസ്‌കാരവും, ലൊകാർണോ മേളയിൽ സിൽവർ ലെപ്പേർഡ് അവാർഡും ലഭിച്ചിട്ടുണ്ട്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ സിനിമയുടെ കഥ രണ്ട് ജയിൽ സെല്ലുകളിലായാണ് വികസിക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്ന കവി ഇബ്രാഹിം കദീറിലൂടെ ഇന്തോനേഷ്യയിലെ രാഷ്ട്രീയ തടവുകാരുടെ ദുരിത ജീവിതം ചിത്രം വെളിപ്പെടുത്തുന്നു.
2024-ൽ പുറത്തിറങ്ങിയ ‘സംസാര’ 1930-കളിലെ ബാലി പശ്ചാത്തലമാക്കിയുള്ള നിശ്ശബ്ദ പ്രണയകഥയാണ്. പ്രണയിച്ച പെൺകുട്ടിയുടെ സമ്പന്നരായ മാതാപിതാക്കളുടെ അംഗീകാരം നേടാൻ ധനികനാവുക എന്ന ലക്ഷ്യത്തോടെ ആഭിചാര പ്രവർത്തികളിൽ ഏർപ്പെടുന്ന ഒരു ദരിദ്രന്റെ ജീവിതമാണ് സിനിമ. ‘വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്’ സമ്പന്നർക്കും ശക്തർക്കും വേണ്ടി നിലകൊള്ളുന്ന അഴിമതി നിറഞ്ഞ നീതിന്യായ വ്യവസ്ഥിതിയിൽ പ്രവർത്തിക്കാൻ നിർബന്ധിതനാകുന്ന ഒരു അഭിഭാഷകന്റെ ദുരവസ്ഥ അവതരിപ്പിക്കുന്നു.
1994-ൽ പുറത്തിറങ്ങിയ ‘ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍’, ഭൂമിയെ സംരക്ഷിക്കുന്ന മാലാഖയിൽ വിശ്വസിക്കുന്ന ലെവ എന്ന ബാലന്റെ കഥയാണ്. സുംബ ദ്വീപിൽ ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
















