ഉത്തര കൊറിയയോട് മാപ്പു പറയുന്നത് പരിഗണനയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ യങ്. സംഘർഷമുണ്ടാക്കാൻ മനഃപൂർവം ശ്രമമുണ്ടായോ എന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെങ്കിലും മാപ്പുപറയാനാണ് വ്യക്തിപരമായി ഇഷ്ടപ്പെടുന്നതെന്ന് യങ് പറഞ്ഞു. നമ്മൾ ക്ഷമാപണം നടത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ, എന്നെ ഉത്തര കൊറിയൻ അനുകൂലി എന്നു മുദ്രകുത്തി താറടിക്കുമോയെന്നും രാജ്യത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾക്ക് ഇതു കാരണമായേക്കുമോ എന്നുമുള്ള ആശങ്ക കാരണം എനിക്കിതുവരെ അത് പറയാൻ കഴിഞ്ഞിട്ടില്ലെന്ന് ലീ ജെ യങ് പറഞ്ഞു.
യൂൻ സുക് യോൽ പ്രസിഡന്റായിരിക്കെ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ നടത്തിയ നീക്കങ്ങൾക്ക് മുന്നോടിയായി ഉത്തരകൊറിയയുമായി സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമങ്ങൾ നടത്തിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ലീ ജെ യങ്ങിന്റെ പ്രസ്താവന.
















