ഉത്തർപ്രദേശിൽ അനധികൃതമായി താമസിക്കുന്ന റോഹിങ്ക്യൻ, ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ യോഗി ആദിത്യനാഥ് സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി പ്രത്യേക തടങ്കൽ പാളയങ്ങൾ (Detention Camps) സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് കമ്മീഷണർമാർക്കും 18 റേഞ്ചുകളിലെ ഇൻസ്പെക്ടർ ജനറൽമാർക്കുമാണ് (ഐ.ജി.) ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
പുതിയ നടപടികളുടെ ഭാഗമായി, റോഹിങ്ക്യൻ, ബംഗ്ലാദേശി കുടിയേറ്റക്കാരിൽ എത്രപേർ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ യുപി സർക്കാർ നിർദ്ദേശം നൽകി. സംസ്ഥാനത്തെ 17 മുനിസിപ്പൽ കോർപ്പറേഷനുകൾക്കാണ് ഈ നിർദേശം നൽകിയിട്ടുള്ളത്. മുനിസിപ്പൽ കോർപ്പറേഷനുകൾ നേരിട്ടോ, അല്ലെങ്കിൽ കരാർ ഏജൻസികൾ വഴിയോ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പട്ടിക ഉടൻ തയ്യാറാക്കണം. ഇത്തരം കുടിയേറ്റക്കാരിൽ അധികവും ശുചീകരണ മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്ന് ലഭിക്കുന്ന ശുചീകരണ തൊഴിലാളികളുടെ പട്ടിക ഉടനടി കമ്മീഷണർമാർക്കും ഐ.ജിമാർക്കും കൈമാറും. തുടർന്ന്, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുമ്പ് നിർബന്ധമായും ഈ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എട്ട് സംസ്ഥാനങ്ങളുമായും ഒരു കേന്ദ്രഭരണ പ്രദേശവുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിൽ സമീപ വർഷങ്ങളിൽ അനധികൃത കുടിയേറ്റം വർദ്ധിച്ചുവരുന്നതായാണ് സർക്കാർ വിലയിരുത്തൽ. ഈ കുടിയേറ്റക്കാർ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സർക്കാർ ക്ഷേമ പദ്ധതികളിൽ അംഗമാകുന്നതിലൂടെ സർക്കാർ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ വിതരണം എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ താമസിക്കുന്നുണ്ടാകാം എന്നാണ് 2016-ൽ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പാർലമെന്റിൽ അറിയിച്ചത്. ഇതിനുപുറമെ, 2017 ഓഗസ്റ്റിൽ അദ്ദേഹം നൽകിയ കണക്കുകൾ പ്രകാരം രാജ്യത്ത് 40,000-ൽ അധികം അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരും ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
















