യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് നിലപാട് ആവർത്തിച്ചു. രാഹുലിനെതിരെ ഉയർന്ന പരാതികളെക്കുറിച്ച് അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിൽ എംപിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം വിഷയത്തിൽ ‘കുറ്റകരമായ മൗനം’ പാലിച്ചുവെന്നും ഷഹനാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ സംസ്കാര സാഹിതിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സംസ്കാര സാഹിതിയുടെ കോഴിക്കോട് ജില്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്നാണ് കഴിഞ്ഞ ദിവസം രാത്രി തന്നെ ജില്ലാ ചെയർമാൻ കാവിൽ പി. മാധവൻ നീക്കം ചെയ്തതെന്ന് ഷഹനാസ് പറഞ്ഞു. സംസ്ഥാന ഭാരവാഹിയായ തന്നെ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കാൻ ജില്ലാ ചെയർമാന് അധികാരമുണ്ടെന്ന് കരുതുന്നില്ല. ഇത് വ്യക്തിപരമായ വിദ്വേഷം തീർക്കാനുള്ള ശ്രമമായി കണ്ടതിനെത്തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയും, തൊട്ടുപിന്നാലെ കാവിൽ പി. മാധവൻ തന്നെ ഗ്രൂപ്പിൽ തിരിച്ചെടുത്തതായും അവർ അറിയിച്ചു. “സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറയാൻ സംഘടനയ്ക്കുള്ളിൽ ഇപ്പോഴും അവസരം നിലനിൽക്കുന്നുവെന്ന പ്രതീക്ഷയാണ് ഇത് നൽകുന്നത്,” ഷഹനാസ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. രാഹുൽ അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും ഷഹനാസ് വെളിപ്പെടുത്തി. ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയപ്പോൾ “നമുക്ക് ഒന്നിച്ചു പോകാമായിരുന്നു” എന്ന് രാഹുൽ മെസേജ് അയച്ചു. യൂത്ത് കോൺഗ്രസ് സംഘത്തിനൊപ്പമാണ് പോയതെന്ന് മറുപടി നൽകിയപ്പോൾ, “നമ്മൾ രണ്ടുപേരും മാത്രമുള്ള യാത്രയാണ് താൻ ഉദ്ദേശിച്ചത്” എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണമെന്നും അവർ വിശദീകരിച്ചു.
രാഹുലിന്റെ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ ഷാഫി പറമ്പിലിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. “രാഹുൽ അധ്യക്ഷനായാൽ വനിതാ നേതാക്കൾക്ക് സംഘടനയിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് ഷാഫിയോട് പറഞ്ഞത്.” താൻ മാത്രമല്ല, യൂത്ത് കോൺഗ്രസിലെയും മഹിളാ കോൺഗ്രസിലെയും മറ്റു സ്ത്രീകളും സമാനമായ പരാതികൾ ഷാഫിയോട് ഉന്നയിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണെന്നും ഷഹനാസ് വിശ്വസിക്കുന്നു.
“പാർട്ടിയുടെ ഔദ്യോഗിക പദവിയിലുള്ള ആളുകൾ ആണെങ്കിൽ സംഘടനയ്ക്ക് ഉള്ളിലുള്ള പ്രശ്നങ്ങൾ പാർട്ടിക്കകത്ത് തന്നെയാണ് പറയുക. അപ്പോഴൊക്കെ കനത്ത മൗനം അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തെറ്റാണ്,” ഷഹനാസ് പറഞ്ഞു. തന്റെ മുന്നറിയിപ്പുകൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയതെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ തനിക്ക് തിരഞ്ഞെടുപ്പു കഴിയുന്നത് വരെ കാത്തിരിക്കാൻ സാധിക്കില്ല. “എന്റെ ഉള്ളിലുള്ള സ്ത്രീയും അമ്മയുമാണ് പ്രതികരിച്ചത്,” അവർ പറഞ്ഞു. ഈ വിഷയത്തിൽ തനിക്കെതിരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി. നിലവിൽ പാർട്ടിയിൽ ഒരു പദവിയും ആഗ്രഹിച്ച് നിൽക്കുന്നയാളല്ല താനെന്നും, തന്റെ തുറന്നുപറച്ചിലുകൾ കാരണം മുൻപും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്മസംതൃപ്തിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
















