രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരത്തെ കോടതി തള്ളിയതോടെ, നിയമപരവും രാഷ്ട്രീയപരവുമായ പ്രതിരോധത്തിനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ‘പെറ്റീഷൻ ഈസ് ഡിസ്മിസ്സഡ്’ എന്നായിരുന്നു കോടതിയുടെ വിധി. പ്രതിക്ക് സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്ള വലിയ സ്വാധീനം കണക്കിലെടുത്തും, കേസിൽ ഉൾപ്പെട്ടശേഷം എട്ടു ദിവസമായി ഒളിവില്‍ കഴിയുകയും ഇതുവരെ പിടികൂടാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചത്. ഇതോടെ, എംഎൽഎ എവിടെ എന്ന ചോദ്യം പൊതുസമൂഹത്തിൽ കൂടുതൽ ശക്തമായി ഉയരുകയാണ്.
രാഹുൽ ഒളിവില്‍ പോയിട്ട് ഏകദേശം എട്ടു ദിവസമായി. പോലീസ് ഊർജിതമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ടും എട്ടു ദിവസമായി. രാഹുൽ തമിഴ്നാട്ടിലോ ബംഗളൂരുവിലോ ഉണ്ടാകാമെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
കോടതിവിധി വന്നതിന് പിന്നാലെ രാഹുലിന്റെ ഫോൺ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പിന്റെ സൂചനയായാണ് പോലീസ് വ്യാഖ്യാനിക്കുന്നത്. രാഹുൽ ബെംഗളൂരുവിലേക്കു കടന്നുവെന്ന നിഗമനത്തിൽ പ്രത്യേക സംഘം അവിടെ വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. ഇന്ന് രാത്രിയോടെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മുൻകൂർ ജാമ്യഹർജിയും അറസ്റ്റ് ഒഴിവാക്കാനുള്ള ഹർജിയും കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ശക്തമായ നീക്കങ്ങളാണു പോലീസ് നടത്തുന്നത്. രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ കൂടി കേസെടുത്തതോടെ രാഹുലിന് മുന്നിൽ നിയമവഴികൾ കൂടുതൽ ദുഷ്‌കരമാകും. മുഖം രക്ഷിക്കാൻ ഏതു വിധേനയും പ്രതിയെ പിടികൂടാനുള്ള കടുത്ത സമ്മർദ്ദത്തിലാണ് പോലീസ്.
കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിയെ തുടർന്ന് പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് അദ്ദേഹം പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 21ന് ലൈംഗിക പീഡന തെളിവുകൾ പുറത്തുവന്നതോടെ അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ഓഗസ്റ്റ് 25ന് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിനെ, ഇന്ന് ഡിസംബർ 04ന് പാർട്ടിയിൽ നിന്നും പൂർണ്ണമായി പുറത്താക്കി. പാർട്ടി നടപടിയോടെ രാഹുൽ നിയമസഭാ അംഗത്വം സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്റെ നിലവിലെ ആവശ്യം.
















