യുക്രെയ്‌നിലുള്ള ‘പ്രത്യേക സൈനിക നടപടി’യുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളെയും യുക്രെയ്‌ൻ നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.
യുക്രെയ്‌നുമായുള്ള നിലവിലെ സംഘർഷത്തിന് തുടക്കമിട്ടത് റഷ്യയല്ലെന്നും, പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിൽ യുക്രെയ്‌ൻ സ്വീകരിച്ച നടപടികളാണ് റഷ്യയെ ഈ സംഘർഷത്തിലേക്ക് വലിച്ചിഴച്ചതെന്നും പുതിൻ ആരോപിച്ചു. റഷ്യയുടെ സൈനിക നടപടി യഥാർത്ഥത്തിൽ ഒരു യുദ്ധത്തിന്റെ തുടക്കമായിരുന്നില്ല, മറിച്ച് പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലെ ദേശീയവാദികളെ ഉപയോഗിച്ച് ആളിക്കത്തിച്ച ഒരു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സൈനിക നടപടി എത്തിച്ചേരുന്ന നിർണ്ണായക ഘടകം ഒന്നുകിൽ റഷ്യയ്ക്ക് താൽപ്പര്യമുള്ള പ്രദേശങ്ങൾ ബലംപ്രയോഗിച്ച് തിരിച്ചുപിടിക്കുക, അല്ലെങ്കിൽ യുക്രെയ്ൻ സൈന്യം പിൻവാങ്ങുക എന്നതിലാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയാൽ മാത്രമേ റഷ്യ ഈ സംഘർഷത്തിൽ നിന്ന് പിന്മാറുകയുള്ളൂ എന്ന് പുതിൻ തീർത്തുപറഞ്ഞു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നിലനിൽക്കുന്ന ശത്രുതയെക്കുറിച്ചും പുതിൻ അഭിമുഖത്തിൽ സംസാരിച്ചു. യുക്രെയ്‌നിലെ പല പ്രവിശ്യകളിലും റഷ്യൻ ഭാഷ നിരോധിച്ചുവെന്നും, റഷ്യൻ സംസാരിക്കുന്ന ആളുകളെ ആരാധനാലയങ്ങളിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ റഷ്യയുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണ്. തങ്ങളുടെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി റഷ്യ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
















