ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചു. സാമ്പത്തിക സഹകരണം, ഊർജം, പ്രതിരോധം, രാജ്യസുരക്ഷ ഉൾപ്പെടെ വിവിധ മേഖലകളിൽ സുപ്രധാനമായ നിരവധി കരാറുകളിലാണ് ഇരുരാഷ്ട്രങ്ങളും ധാരണയിലെത്തിയത്. ഈ കരാറുകൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ഒരു ദീർഘകാല പങ്കാളിത്തത്തിന് അടിത്തറ പാകിയെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കരാറുകളാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. ‘ഇന്ത്യ–റഷ്യ സാമ്പത്തിക സഹകരണ പദ്ധതി 2030’ ആണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. 2030 വരെയുള്ള ദീർഘകാലത്തേക്കുള്ള ഉഭയകക്ഷി വ്യാപാര-നിക്ഷേപ പദ്ധതിയുടെ സമഗ്രമായ രൂപരേഖയാണിത്.
വ്യാപാര ബന്ധം വിപുലമാക്കാനും നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങളാണ് ഈ കരാറിലുള്ളത്. വാർഷിക ഉഭയകക്ഷി വ്യാപാരം 100 ഡോളറിലേക്ക് ഉയർത്തുമെന്നും പ്രസിഡന്റ് പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ അറിയിച്ചു.
തൊഴിൽ മേഖലയിലും സുപ്രധാനമായ ഒരു ധാരണയായിട്ടുണ്ട്. ഇന്ത്യൻ തൊഴിലാളികൾക്ക് റഷ്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കരാറാണ് ഇത്. തൊഴിലാളി കൈമാറ്റം, അവരുടെ സുരക്ഷ ഉറപ്പാക്കൽ, റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ, ആവശ്യമായ പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങൾ ഈ കരാറിൻ്റെ ഭാഗമായി നടപ്പാക്കും.
ഊർജം, പ്രതിരോധം, സുരക്ഷാ മേഖലകളിലെ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. എണ്ണ, പ്രകൃതിവാതക വിതരണം സംബന്ധിച്ച സുപ്രധാന കരാറുകൾ ഊർജമേഖലയിലുണ്ട്. ഇന്ത്യയ്ക്ക് തടസ്സമില്ലാത്ത എണ്ണവിതരണം ഉറപ്പാക്കുന്നതിൽ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പുട്ടിൻ ഉറപ്പുനൽകി. പ്രതിരോധ മേഖലയിൽ, അത്യാധുനിക സാങ്കേതിക വിദ്യകൾ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്. കൂടാതെ, രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി തീവ്രവാദ വിരുദ്ധ നടപടികളിൽ ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കാനും ധാരണയായി.
വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തും ഇരുരാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കും. വിദ്യാർത്ഥികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ‘സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും’ വിവിധ ‘കൾചറൽ പ്രോഗ്രാമുകളും’ സംഘടിപ്പിക്കും. ശുദ്ധമായ ഊർജത്തിനായി ഇരുരാജ്യങ്ങളും നിലകൊള്ളുന്നുവെന്നും സിവിൽ ആണവോർജ സഹകരണം പതിറ്റാണ്ടുകളായി തുടരുകയാണെന്നും പ്രധാനമന്ത്രി മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















