മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ രാജ്യചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഭരണകൂടം നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആരോപിച്ചു. നെഹ്‌റുവിനെ ലക്ഷ്യമിടുന്നത് വഴി രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെക്കൂടി നശിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. ജവഹർ ഭവനിൽ നെഹ്‌റു സെന്റർ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
“നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണിക്കാനുള്ള നീക്കമാണ് ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്നത്. നെഹ്‌റുവിനെ വ്യക്തിപരമായി മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പങ്കിനെയാണ് ഇവർ തള്ളിപ്പറയുന്നത്.
ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിൽ, നെഹ്‌റുവിന്റെ ബഹുമുഖമായ പൈതൃകം തകർക്കാനും ബി.ജെ.പി. ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരത്തിലോ ഭരണഘടനാ രൂപീകരണത്തിലോ യാതൊരു പങ്കുമില്ലാത്തവരാണ് നെഹ്‌റുവിനെ ചെറുതാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രത്യയശാസ്ത്രം പേറുന്നവരാണ് ഇവരെന്നും” സോണിയാ ഗാന്ധി രൂക്ഷമായി വിമർശിച്ചു.
നെഹ്‌റു ഇപ്പോഴും ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നയിക്കുന്ന പ്രകാശഗോപുരമായി തുടരുന്നുവെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു. നെഹ്‌റുവിനെപ്പോലെ ഒരു വ്യക്തിയുടെ ജീവിതത്തേയും പ്രവർത്തനങ്ങളേയും വിശകലനം ചെയ്യുകയും വിമർശിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അത് തുടർന്നും സംഭവിക്കുമെന്നും അവർ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി. വക്താവ് ടോം വടക്കൻ ഉടൻ തന്നെ രംഗത്തെത്തി. നെഹ്‌റുവിനോട് കോൺഗ്രസിന് അത്ര ബഹുമാനമുണ്ടായിരുന്നെങ്കിൽ കുടുംബപ്പേരിൽ ‘നെഹ്‌റു’ എന്ന് ചേർക്കേണ്ടിയിരുന്നുവെന്നും, ഇപ്പോഴും ഗാന്ധിക്കാണ് മുൻഗണന നൽകുന്നതെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
നെഹ്‌റുവിന്റെ സംഭാവനകളെ വിലകുറച്ച് കണ്ടത് കോൺഗ്രസുകാർ തന്നെയാണെന്ന് ടോം വടക്കൻ ആരോപിച്ചു. ഒട്ടേറെ തട്ടിപ്പുകൾ മുതൽ 1962-ലെ ഇന്ത്യ-ചൈന യുദ്ധംവരെയുള്ള നെഹ്‌റുവിന്റെ തെറ്റുകൾ മറച്ചുവെക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ അതൊക്കെ മറച്ചുവെക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. യാഥാർത്ഥ്യം പൊതുമണ്ഡലത്തിൽ വരുമ്പോൾ അതിനെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















