ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 17-കാരനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച കുട്ടിയുടെ പിതാവിനെതിരെ മർദ്ദനക്കുറ്റം ചുമത്തി കേസെടുത്തത് വിവാദത്തിൽ. പോക്സോ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഒക്ടോബർ 25-നാണ് കേസിനാസ്പദമായ സംഭവം കടവന്ത്രയിൽ നടന്നത്. റോഡിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന ഒൻപതും ഏഴും വയസ്സുള്ള പെൺകുട്ടികളെ 17-കാരൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി പിതാവിനോട് വിവരം അറിയിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിതാവ് തന്നെയാണ് കൗമാരക്കാരനെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചത്.
പ്രതിയെ പിടികൂടിയതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 17-കാരന്റെ ബന്ധുക്കളും സി.പി.എം. പ്രവർത്തകരും തന്നെ സമീപിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഒത്തുതീർപ്പിനായി പണം വാഗ്ദാനം ചെയ്യുകയും ഉണ്ടായി. എന്നാൽ കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ പെൺകുട്ടിയുടെ കുടുംബം ഉറച്ചുനിന്നു.
ഇതിനു പിന്നാലെയാണ്, തന്നെ മർദ്ദിച്ചു എന്ന് ആരോപിച്ച് 17-കാരൻ പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു. പ്രതിയായ 17-കാരനെ പിതാവ് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനക്കുറ്റം സംബന്ധിച്ച പരാതിയും ദൃശ്യങ്ങളും ഉള്ളതിനാൽ പിതാവിനെതിരെയുള്ള കേസും നിലനിൽക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
സംഭവം നടന്ന ഇരു കുടുംബങ്ങളും സി.പി.എം. അനുഭാവികളാണ്. എന്നാൽ, തങ്ങൾക്ക് ഇത്തരമൊരു പ്രശ്നം വന്നപ്പോൾ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു. തങ്ങൾക്ക് ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ പോകേണ്ടിവന്നു എന്നും, പ്രതിയായ 17-കാരൻ സ്വതന്ത്രനായി നടക്കുന്നുവെന്നും അവർ പറഞ്ഞു. കേസിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയ ശേഷമാണ് അന്വേഷണം എസ്.ഐ.യിൽ നിന്ന് സി.ഐ.ക്ക് കൈമാറിയതെന്നും മാതാവ് വ്യക്തമാക്കി.
ഒത്തുതീർപ്പിന് വഴങ്ങാത്ത പിതാവിനെ കള്ളക്കേസിൽ കുടുക്കി പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ആരോപിച്ച് ഉമ തോമസ് എം.എൽ.എ, ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പോക്സോ കേസിൽ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുത്ത് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്ന എ.സി.പി. രാജ്കുമാറിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. അതേസമയം, തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്
















