മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി വിചാരണക്കോടതി നാളെ പറയും. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്.
എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്‍റെ വാദം.
വിചാരണ നേരിട്ട 10 പ്രതികളിൽ ആരെല്ലാം എന്തെല്ലാം കുറ്റങ്ങളാണ് ചെയ്തതെന്നു കോടതി പ്രസ്താവിച്ചതിനു ശേഷം ആ കുറ്റങ്ങൾക്കു നൽകേണ്ട ശിക്ഷയിൽ വാദം നടക്കും.
ഈ വാദം രാവിലെ പൂർത്തിയാക്കിയാൽ വേണമെങ്കിൽ അന്ന് ഉച്ചയ്ക്കുശേഷം കുറ്റക്കാർക്കുള്ള ശിക്ഷ വിധിക്കാം. അല്ലെങ്കിൽ അന്തിമവിധി തയാറാക്കുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കൂ.
സ്ത്രീകൾക്ക് സിനിമയിലെ തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും നയരൂപീകരണങ്ങൾക്കും വഴി തുറന്ന കേസാണിത്.
പ്രേക്ഷകർ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് പ്രതി ചേർക്കപ്പെട്ടതോടെയാണ് നടിയെ ആക്രമിച്ച കേസ് കൂടുതൽ ചർച്ചയായത്. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കേസിൽ ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൻ്റെ നാൾവഴികളിലേക്ക്..
2017 ഫെബ്രുവരി 17. അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യുവനടി ആക്രമിക്കപ്പെട്ടു. ആ വാർത്തയറിഞ്ഞ് കേരളം ഞെട്ടിത്തരിച്ചു. ഫെബ്രുവരി 23-ന് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായി. ആദ്യഘട്ടത്തിൽ പ്രതിചേർക്കാതിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം 2017 ഒക്ടോബർ 3-ന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
ദിലീപും പൾസർ സുനിയും ഉൾപ്പടെ കേസിൽ ആകെ ഒമ്പത് പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നും, ഇതേ തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. 2018 മാർച്ച് 8-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു.
2018 ജൂണിൽ സിബി അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സാക്ഷിവിസ്താരം പൂർത്തിയായത് നാലര വർഷം കൊണ്ട് ആകെ വിസ്തരിച്ചത് 261 സാക്ഷികളെ.
ഹാജറാക്കിയത് 1600 രേഖകൾ. സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് കേസിൽ ഉടനീളം കണ്ടത്. 2021 ഡിസംബർ 25ന് ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. പീഡനദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചത്.
ആദ്യം ദീലീപിനെതിരെ മൊഴി നൽകിയ ചില താരങ്ങൾ പിന്നിട് മൊഴി മാറ്റിയത്. വിചാരണ കോടതി ജഡ്ജി ക്കെതിരെ അതിജീവിത രംഗത്തു വന്നത്. സത്യസന്ധമായ നടപടികൾക്ക് വേണ്ടി അതിജീവിതയ്ക്ക് രാഷ്ട്രപതി യെ വരെ സമീപിക്കേണ്ടി വന്നു . 2022 ജനുവരി 7ന് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണതിന് പുതിയ ടീമിനെ നിയമിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളെ ആധാരമാക്കി 2022 ജനുവരി 9 ന് പുതിയ എഫ്‌ഐആർ. ജനുവരി 10 ന് സ്വയം വെളിപ്പെടുത്തി കൊണ്ട് അതിജീവിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വീണ്ടും നടകിയമായ സംഭവങ്ങളുടെ ഘോഷയാത്ര.
ഡിസംബർ 11ന് കേസിലെ അന്തിമ വാദം ആരംഭിച്ചു. 2025 ഏപ്രിൽ 7ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2025 ഏപ്രിൽ 9ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂർത്തിയായി. ഏറെ ചർച്ചയായ ഈ കേസ് വിമൻ ഇൻ സിനിമ കൾക്റ്റീവ് എന്ന സംഘടന യുടെ പിറവിക്കും ഇടയാക്കി . സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച പഠിക്കാൻ ഹേമ കമ്മിറ്റി യെ നിയോഗിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു . കേരളത്തിലെ സ്ത്രീ സുരക്ഷയെ പറ്റിയും സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും വലിയ തോതിൽ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാൻ ഈ കേസ് വഴിവെച്ചു.
















