രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ അന്വേഷണസംഘം രേഖപ്പെടുത്തും. അതിനിടെ, ഈ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ ലഭിച്ച ശേഷമാകും ജാമ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് യുവതിയുടെ പരാതിയെത്തിയത്.
ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകിയത്.
ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുൽ ഹർജി നൽകിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു.
ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞത് മാത്രമാണ് നിലവിലെ ഏക ആശ്വാസം. ഈ കേസ് ഹൈക്കോടതി ഡിസംബർ 15-ന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
















