അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് ഉമാ തോമസ് എംഎൽഎ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായെന്നും വിധി എതിരായാൽ നിയമസഹായം നൽകുമെന്നും ഉമാ തോമസ് പറഞ്ഞു. അതിജീവിതയോട് കഴിഞ്ഞ ദിവസവും സംസാരിച്ചിരുന്നു. ടെൻഷനുണ്ടെന്ന് നടി പറഞ്ഞിരുന്നു. കുറ്റാരോപിതർ രക്ഷപ്പെടുമോ എന്ന സംശയമുണ്ട്. വിധി കൃത്യമായി വരുമോയെന്നതിൽ അതിജീവിതയും ആശങ്ക അറിയിച്ചിരുന്നു. ജുഡീഷ്യറിയെ വിശ്വസിക്കുന്നുവെന്നും ഉമാ തോമസ് എംഎൽഎ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സമയത്ത് പി.ടി. തോമസ് ഏറെ അസ്വസ്ഥനായിരുന്നു. സ്വന്തം മകൾക്ക് അപകടം പറ്റിയത് പോലെയായിരുന്നു പി.ടിയുടെ പെരുമാറ്റം. അന്ന് രാത്രി അദ്ദേഹം ഉറങ്ങിയിട്ടില്ല. സത്യം ജയിക്കുമെന്ന് അതിജീവിതയ്ക്ക് ധൈര്യം നൽകിയിരുന്നു. പി.ടി. തോമസിന് മേൽ സമ്മർദങ്ങളുണ്ടായിരുന്നു. മൊഴി നൽകരുതെന്ന് പലരും പറഞ്ഞു. പി.ടിയെ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു. ആക്രമണത്തെ കുറിച്ച് അറിയാവുന്നതെല്ലാം പി.ടി. മൊഴിയായി നൽകിയിട്ടുണ്ടെന്ന് ഉമാ തോമസ് എംഎൽഎ പറഞ്ഞു.
















