കേരളം ആകാംഷയോടെ കാത്തിരുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വിധി. പ്രമുഖ നടൻ ദിലീപിനെ കേസിൽ കുറ്റവിമുക്തനാക്കിയതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിച്ചു. അതേസമയം, കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൻ്റെ വിധി പ്രസ്താവിച്ചത്.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12-ന് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ മുഖ്യപ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ളവരാണ് കുറ്റക്കാരായിട്ടുള്ളത്. കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. നടിയെ ആക്രമിക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയ കുറ്റപത്രം.
2017 ഫെബ്രുവരി 17-നാണ് രാജ്യവ്യാപകമായി ചർച്ചയായ ഈ ആക്രമണ സംഭവം അരങ്ങേറിയത്. തൃശൂരിൽ ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറിൽ അതിക്രമിച്ച് കയറിയ സംഘം ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുയും ചെയ്യുകയായിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം മലയാള സിനിമാ ലോകത്തെ ക്രിമിനൽ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട നടി സംവിധായകനും നടനുമായ ലാലിൻ്റെ കാക്കനാട്ടുള്ള വീട്ടിലാണ് അഭയം തേടിയത്. ലാൽ അറിയിച്ചതിനെ തുടർന്ന് അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് കേസ് വലിയ ചർച്ചാവിഷസമാവുന്നത്. ഇതിനെത്തുടർന്ന് ദിലീപിന്റെ അറസ്റ്റ്, ആഴ്ചകൾ നീണ്ട ജയിൽവാസം തുടങ്ങിയ നാടകീയ സംഭവങ്ങൾക്കും കേരളം സാക്ഷിയായി. തന്നെ കേസിൽ കുടുക്കിയതാണെന്നും തെളിവുകൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നുമുള്ള വാദമാണ് ദിലീപ് തുടക്കം മുതൽ ഉയർത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് മലയാള സിനിമ മേഖലയിൽ വലിയ മാറ്റങ്ങളും സംഭവവികാസങ്ങളും അരങ്ങേറി. ദിലീപിന്റെ ഇടപെടൽ വ്യക്തമായതിനെ തുടർന്ന് താരത്തെ സംരക്ഷിച്ച ‘അമ്മ’ സംഘടന അദ്ദേഹത്തെ കൈവിട്ടു. ഡബ്ലിയു.സി.സി (വുമൺ ഇൻ സിനിമ കളക്ടീവ്) രൂപവത്കരിച്ചതും സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിശ്ചയിച്ചതുമെല്ലാം ഈ സംഭവത്തിൻ്റെ തുടർച്ചയായി വിലയിരുത്തപ്പെടുന്നു.
















